| | | | 1- വി.ബ്രിജീത്താ (450-523) വി.ബ്രിജീത്താ (450-523) കന്യക
അയര്‍ലെന്റിന്റെ മധ്യസ്ഥയായ വി.ബ്രിബജീത്താ അള്‍സ്റ്റൈറില്‍ 450-ല്‍
ഭൂജാതയായി. ചെറുപ്രായത്തില്‍ത്തന്നെ അവള്‍ തന്റെ ജീവിതം ദൈവത്തിനു
സമര്‍പ്പിക്കുകയും അവള്‍ക്ക് സ്വന്തമായുണ്ടായിരുന്ന സമസ്‌തവും
ദരിദ്രര്‍ക്കായി മാറ്റിവയക്കുകയുമുണ്ടായി. എത്രയും സൗന്ദര്യവതിയായ
ബ്രിജീത്തിനെ കാമുകര്‍പൊതിയാന്‍ തുടങ്ങിയപ്പോള്‍ തന്റെ വ്രതത്തിനു ഭംഗം
വരാതിരിക്കാന്‍ വേണ്ടി തന്നെ വിരൂപയാക്കണമേയെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു.
അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. ഒരു കണ്ണില്‍ നീരുവന്നു. മുഖം
വിരൂപമായി. കാമുകന്മാരെല്ലാം തന്നെ ഒഴിഞ്ഞുപോയി.
20-ാമത്തെ വയസില്‍ ബ്രിജീത്താ തന്റെ സമര്‍പ്പണത്തെപ്പറ്റി
വി.പാട്രിക്കിന്റെ സഹോദരപുത്രനായ വി.മെല്ലിനോടു സംസാരിച്ചു. നിശ്ചിതദിവസം
സ്ഥലത്തെ ബിഷപ്പ് വി.പാട്രിക്കു സജ്ജമാക്കിയിരുന്ന ക്രമമനുസരിച്ച്
വളരെയേറെ പ്രാര്‍ത്ഥനകള്‍ ചൊല്ലി ബ്രിജീത്തായ്‌ക്ക് ഒരു വെള്ളയുടുപ്പും
ശിരോവസ്‌ത്രവും നല്‍കി. തല്‍സമയം അവളുടെ കണ്ണു സുഖപ്പെട്ടു. അവളുടെ
സൗന്ദര്യം മുഴുവന്‍ തിരിയെ വന്നു. ഇത് കണ്ട് പല സത്രീകളും
മാതാപിതാക്കളുടെ അവനുവാദത്തോടുകൂടി ബ്രിജീത്തായുടെ ശിക്ഷണത്തില്‍
ജീവിക്കാന്‍ തുടങ്ങി. അയര്‍ലെന്റിലെ ഒന്നാമത്തെ മഠം അവള്‍ സ്ഥാപിച്ചു.
താമസിയാതെ കില്‍ദാറില്‍ വോറൊരു മഠം തുടങ്ങി.
ദരിദ്രരോടുള്ള അവളുടെ അനുകമ്പയെപ്പറ്റി ഐതിഹ്യങ്ങള്‍ പലതുണ്ട്.
ചിലപ്പോള്‍ തിരുവസ്‌ത്രങ്ങള്‍ വിറ്റാണ് ദരിദ്രരെ സഹായിച്ചിട്ടുള്ളത്.
കില്‍ദാരയിലേക്ക് ജനങ്ങള്‍ തിങ്ങിക്കൂടി. ക്രമേണ അത് ഒരു നഗരമായി.
ബ്രിജീത്തായുടെ അഭ്യര്‍ത്ഥന പ്രകാരം കില്‍ദാരെ ഒരു രൂപതാകേന്ദ്രമാക്കുകയും
കോണ്‍ലാത്ത് എന്ന ഒരു വൈദികനെ അവിടത്തെ മെത്രാനായി നിയമിക്കുകയും ചെയ്‌തു.
ബ്രിജീത്തായുടെ അമ്പതുകൊല്ലത്തെ സമര്‍പ്പിതജീവിതം കൊണ്ട് അയര്‍ലെന്റ്
മുഴുവനും അവളുടെ സ്ഥാപനങ്ങളുടെ സമാധാനം ആസ്വദിച്ചു തുടങ്ങി. ദീര്‍ഘമായ
അധ്വാനത്താല്‍ ക്ഷീണിതയായ ബ്രീജിത്താ 523 ഫെബ്രുവരി 1-ാം തീയതി ദിവംഗതയായി.
ഇതരവിശുദ്ധര്‍
1. ബ്രിജീത്ത് ക. +(9-ാം ശതാബ്‌ദം) ടസ്‌കസി.
2. സിന്നിയാ ക. + (5-ാം ശതാബ്‌ദം) അള്‍സെറ്റര്‍.
3. ക്ലാരൂസ് സ. ബെന. +1048 മെയിന്‍സ് രൂപത.
4. ക്രെവെന്ന (5-ാം ശതാബ്‌ദം) അയര്‍ലെന്റുകാരന്‍.
5. ദുര്‍ലുഗ്‌ദാക്ക് (ഡര്‍ദുലാച്ചാ) ക. 524 കില്‍ദൈരെ മഠാധിപ വി. ബ്രിജീത്തായുടെ പിന്‍ഗാമി.
| 2- നമ്മുടെ കര്‍ത്താവിന്റെ കാഴ്‌ചപ്പാട്
നമ്മുടെ കര്‍ത്താവിന്റെ കാഴ്‌ചപ്പാട്
ക്രിസ്‌മസു കഴിഞ്ഞ് ഇന്നു നാല്‌പതാം ദിവസമാണ്. മൂശയുടെ നിയമമനുസരിച്ച്
തന്റെ ശുദ്ധീകരണത്തിനും കടിഞ്ഞൂല്‍ പുത്രന്റെ കാഴ്‌ചവെപ്പിനുമായി
കന്യകാമറിയം ജെറുസലെം ദേവാലയത്തിലെത്തുന്നു. ഒരു സ്‌ത്രീ ഒരാണ്‍കുട്ടിയെ
പ്രസവിച്ചാല്‍ നാല്‌പതാം ദിവസം ശുദ്ധീകരണത്തിനായി അവള്‍ ഒരുവയസുള്ള ഒരു
കുഞ്ഞാടിനെ ഹോമബലിക്കും ഒരു പ്രാവിന്‍ കുഞ്ഞിനെയോ ചങ്ങാലിയെയോ
പരിഹാരബലിക്കുംവേണ്ടി സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്ന്
പുരോഹിതനെ ഏല്‌പിക്കണമെന്നും ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍
കഴിവില്ലെങ്കില്‍ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ ചങ്ങാലിയേയോ
കാഴ്‌ചവയ്‌ക്കണമെന്നുമായിരുന്നു മൂശയുടെ നിയമം (ലേവ്യര്‍ 12:6).
കടിഞ്ഞൂല്‍ പുത്രനെ കര്‍ത്താവിനു പ്രതിഷ്‌ഠിച്ച് ഒരു സംഖ്യ വീണ്ടെടുപ്പു
വിലയായി കൊടുക്കണം.
മൂശയുടെ നിയമം പരിപൂര്‍ണമായും മറിയവും യൗസേപ്പും അനുസരിച്ചു. ദരിദ്രരുടെ
കാഴ്‌ചയാണ് അവര്‍ നല്‌കിയത്. അഞ്ചു ഷെക്കല്‍ കൊടുത്തു. കുട്ടിയെ
വീണ്ടെടുത്തു. യഹോവ ആവശ്യപ്പെടുന്നതുവരെ മറിയം മകനെ വളര്‍ത്താനുള്ള
നിര്‍ദ്ദേശത്തോടെ കുട്ടിയെ പുരോഹിതന്‍ അമ്മയുടെ കൈയില്‍തന്നെ ഏല്‌പിച്ചു.
ശുദ്ധീകരണം നടത്തിയ പുരോഹിതന്‍ വൃദ്ധനായ ശെമയോനാണ്. അദ്ദേഹം
പരിശുദ്ധാത്മാവിന്റെ പ്രകാശത്താല്‍ ഗ്രഹിച്ചിരുന്നു, രക്ഷകനെ കണ്ടിട്ടേ
താന്‍ മരിക്കുകയുള്ളൂവെന്ന്, തന്നിമിത്തം തന്റെ ആശയും പ്രത്യാശയുമായ
ശിശുവിനെ കൈയിലെടുത്തപ്പോള്‍ ശെമയോന്റെ ആനന്ദം അതിന്റെ ഉച്ചിയിലെത്തി.
അദ്ദേഹം ഇങ്ങനെ ദൈവത്തെ സ്‌തുതിച്ചു:
കര്‍ത്താവേ അങ്ങേ തിരുവചനമനുസരിച്ച് അങ്ങേ ദാസനെ സമാധാനത്തോടെ
വിട്ടയക്കണമേ. എന്തെന്നാല്‍ എല്ലാ ജനങ്ങളുടെയും മുമ്പാകെ
അങ്ങൊരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണകള്‍ കൊണ്ടുതന്നെ ഞാന്‍ കണ്ടു
കഴിഞ്ഞു. അത് വിജാതീയര്‍ക്ക് വെളിപ്പെടാനുള്ള പ്രകാശവും അങ്ങേ ജനമായ
ഇസ്രായേലിന്റെ മഹത്വവുമാണ് (ലൂക്കാ 2:29-32). ശെമയോന്‍ അവരെ ആശീര്‍വദിച്ച
ശേഷം മറിയത്തോടു പറഞ്ഞു: ഇതാ ഈ ശിശു ഇസ്രായേലില്‍ അനേകരുടെ അധഃപതനത്തിനും
അനേകരുടെ ഉന്നമനത്തിനും നിയുക്തമായിരിക്കുന്നു. അനേകര്‍ക്ക്
എതിര്‍പ്പിനുള്ള അടയാളമായിരിക്കും. അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും.
ഒരു വാള്‍ നിന്റെ ഹൃദയത്തെ പിളര്‍ക്കുകയും ചെയ്യും (ലൂക്കാ 2:34-35).
വിചിന്തനം: പരിശുദ്ധ കന്യകാമറിയത്തിന്‍രെ അനുസരണയും എളിമയും നമുക്ക് അനുകരിക്കാം.
ഇതര വിശുദ്ധര്‍
1. അഡള്‍ബാള്‍ഡ് ര. +652 ഫ്‌ളാന്റേഴ്‌സ്
2. അഡെലോഗാ. (ഹഡെലോഗാ) ക. ബെന +745 ഫ്രാങ്കിഷ് രാജകുമാരി.
3. അപ്രോണിയന്‍ ര. +304 റോമന്‍.
4. ബ്രൂണോയും കൂട്ടുകാരും ര. ര. +880 സാക്‌സനി.
| 3- വി. ബ്‌ളെയിസ് (+316) മെത്രാന്‍
വി. ബ്‌ളെയിസ് (+316) മെത്രാന്‍, രക്തസാക്ഷി
ആര്‍മീനിയായില്‍ സെബാസ്റ്റെ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു
ബ്‌ളെയിസ്. പിന്നീട് അദ്ദേഹം അവിടത്തെ മെത്രാനായി - ആത്മാവിന്റെ
ഭിഷഗ്വരന്‍. ജീവിതദുഃഖങ്ങളോടു നല്ല പരിചയമുണ്ടായിരുന്ന വി.ബ്‌ളെയിസിനു
ജീവിത സന്തോഷങ്ങളുടെ മായാസ്വഭാവം അതിശൂഘ്രം ഗ്രഹിക്കാന്‍ കഴിഞ്ഞു.
തന്നമിത്തം വാക്കാലും സ്വന്തം മാതൃകയാലും സ്വജനങ്ങളെ പഠിപ്പിക്കാന്‍
അദ്ദേഹം അത്യുത്സുകനായി കാണപ്പെട്ടു. മെത്രാനായ ശേഷം അദ്ദേഹത്തിന്റെ
വിശുദ്ധി ശാരീരികവും ആത്മീയവുമായ രോഗങ്ങള്‍ പിടിപെട്ടവരെയൊക്കെ
അദ്ദേഹത്തിലേക്കാനയിച്ചിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് കപ്പദോച്യായുടേയും ആര്‍മീനിയായുടേയും
ഗവര്‍ണര്‍മാരായ അഗ്രിക്കൊളാസു ലിസീനിയൂസു റോമന്‍ ചക്രവര്‍ത്തിയുടെ
നിര്‍ദേശപ്രകാരം മതപീഡനം ആരംഭിക്കുകയും ബിഷപ്പ് ബ്‌ളെയിസിനെ
അറസ്റ്റുചെയ്യുകയും ചെയ്‌തു. ജയിലിലേക്കു പോകുന്നവഴി മത്സ്യത്തിന്റെ
മുള്ളു തൊണ്ടയില്‍ തടഞ്ഞിരിക്കുന്ന ഒരു കുട്ടിയെ പ്രതി
വിലപിച്ചുകൊണ്ടിരുന്ന ഒരു സ്‌ത്രീ ബ്‌ളെയിസിനോട് സഹായം അഭ്യര്‍ത്ഥിച്ചു.
ബ്‌ളെയിസ് കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ആലസ്യം നീങ്ങുകയും
ചെയ്‌തു. വിഗ്രഹങ്ങളെ ആരാധിക്കാന്‍ ഗവര്‍ണര്‍ ബ്‌ളെയിസിനോടാവശ്യപ്പെട്ടു.
അതിന് ബ്‌ളെയിസു വിമുഖനായതിനാല്‍ ആദ്യം അദ്ദേഹം
ചമ്മട്ടികൊണ്ടടിക്കപ്പെട്ടു. പിന്നീട് ഇരുമ്പു കൊളുത്തുകൊണ്ട് മാംസം
വലിച്ചുകീറി ചുട്ടുപഴുത്ത ഇരുമ്പുപലക പള്ളയില്‍ വെച്ചു; അവസാനം തല
വെട്ടപ്പെട്ടു.
തൊണ്ടയിലെ സുഖക്കേടുകളുടെ മധ്യസ്ഥനാണ് വി.ബ്‌ളെയിസ്.
വിചിന്തനം: ദൈവവരപ്രസാദനത്തിന്റെ സഹായത്താല്‍ എനിക്ക് എന്തു ത്യാഗവും
സഹിക്കാം എന്ന അപ്പസ്‌തോലന്റെ വാക്കുകള്‍ക്ക് വി.ബ്‌ളെയിസു സാക്ഷ്യം
വഹിക്കുന്നു.
II.വി.ആന്‍സ്‌ഗാര്‍ (801-863) മെത്രാന്‍
ഡെന്മാര്‍ക്ക്, സ്വീഡന്‍ മുതലായ വടക്കന്‍ രാജ്യങ്ങളുടെ അപ്പസ്‌തോലനായ
ആന്‍സ്‌ഗാര്‍ ഫ്രാന്‍സില്‍ പിക്കാര്‍ഡിയില്‍ ജനിച്ചു. കോര്‍ബിള്‍
ബെനഡിക്‌ടന്‍ ആശ്രമത്തില്‍ ചേര്‍ന്നു. പുരോഹിതനായി. കുറേനാള്‍ സ്വീഡനില്‍
ജോലി ചെയ്‌തു. മടങ്ങിവന്നപ്പോള്‍ അദ്ദേഹം ഹാംബെര്‍ഗിലെ പ്രഥമ
ആര്‍ച്ചുബിഷപ്പും വടക്കന്‍ രാജ്യങ്ങളുടെ പേപ്പല്‍ പ്രതിനിധിയുമായി
നിയമിക്കപ്പെട്ടു. ഫ്‌ളാന്റേഴ്‌സിലെ ആശ്രമം അദ്ദേഹം പുതുക്കി പണിതു. ഒരു
സ്‌കൂള്‍ അവിടെ സ്ഥാപിക്കുകയും ചെയ്‌തു. ഡെന്മാര്‍ക്കിലെ രാജാവായ
ഫ്രഡറിക്കിന്റെ പ്രീതി നേടി ഡെന്മാര്‍ക്കിലും സ്വീഡനിലും അദ്ദേഹം മിഷനറി
പ്രവര്‍ത്തനങ്ങള്‍ നടത്തി. വി.വില്ലെബാഡിന്റെ ജീവചരിത്രത്തിന്
ആന്‍സ്‌ഗാര്‍ എഴുതിയ പ്രസ്‌താവന ഒരു വിശിഷ്‌ട സാഹിത്യകൃതിയാണ്. അദ്ദേഹം
തികഞ്ഞ ഒരു വാഗ്മിയും വിനീതനും ഭക്തനുമായ ഒരു വൈദികനും പാവങ്ങളുടെ
മിത്രവുമായിരുന്നു. പലപ്പോഴും അവരുടെ പാദങ്ങള്‍ കഴുകുകയും
മേശയ്‌ക്കിരുത്തി ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്‌തിരുന്നു.
ബ്‌റെന്നനില്‍ വച്ച് അദ്ദേഹം സമാധാനത്തില്‍ മരിച്ചു.
വിചിന്തനം: ആര്‍ച്ചു ബിഷപ്പായിരുന്നപ്പോഴും മിഷന്‍ പ്രവര്‍ത്തനമായിരുന്നു
വി.ആന്‍സ്‌ഗാറിന്റെ പ്രധാന തൊഴില്‍. ആത്മരക്ഷയ്‌ക്കു വേണ്ടിയുള്ള
പ്രവര്‍ത്തനങ്ങള്‍ നമ്മുടെ അഭിനിവേശമായിരിക്കട്ടെ.
ഇതര വിശുദ്ധര്‍ :
1. അനത്തോളിയൂസ് മെ.(9-ാം ശതാബ്‌ദം) സ്‌ക്കോട്ടിഷ് ബിഷപ്പ്
2. ബെര്‍ലിന്റാ (ബെല്ലൌദെ) ക. ബെന. +702 ബെല്‍ജിയാ.
3. ചെല്ലയിന്‍ (കവോയിന്‍ ഫിയോണ്‍) ക. (6-ാം ശതാബ്‌ദം) ഐറിഷ്.
4. ചെലരീനാ, ഇഗ്നേഷ്യസ്, ലൌറന്തിന്തൂസ് ര. ര. (3-ാം ശതാബ്‌ദം) ആഫ്രിക്കാ.
5. ചെലരിത്രൂസ് ര. +250 ഒരാഫ്രിക്കന്‍
| 4- വി. ജോണ്‍ ബ്രിട്ടോ (1647-1693)
വി. ജോണ്‍ ബ്രിട്ടോ (1647-1693) രക്തസാക്ഷി
പോര്‍ത്തുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദെ ബ്രിട്ടോ ജനിച്ചു.
ഡോണ്‍ പേഡ്രോ ദ്വിതീയന്റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറെക്കാലം
ജോണ്‍ ചിലവഴിച്ചത്. ജോണിന്റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക്
രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറെ സഹിക്കേണ്ടി വന്നു. അക്കാലത്ത്
ജോണിന് ഗുരുതരമായ സുഖക്കേടു വരികയും വി.ഫ്രാന്‍സിസ് സേവ്യറിന്റെ
മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്‌തു. അന്നു മുതല്‍ ജോണിന്റെ
ആഗ്രഹം വി.സേവ്യറെ അനുകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിലാഷം യഥാവസരം
പൂവണിഞ്ഞു.
1662 ഡിസംബര്‍ 17-ാം തീയതി ലിസ്‌ബണിലെ ഈശോ സഭ നവസന്യാസമന്ദിരത്തില്‍ ജോണ്‍
പ്രവേശിച്ചു. 11 കൊല്ലങ്ങള്‍ക്കു ശേഷം മാതാപിതാക്കന്മാരുടേയും
കൊട്ടാരത്തിന്റെയും എതിര്‍പ്പുകള്‍ അവഗണിച്ച് മിഷന്‍
പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്കു പുറപ്പെടാന്‍ തന്നെ അദ്ദേഹം
നിശ്ചയിച്ചു. അമ്മ അതു കേട്ടപ്പോള്‍ ദുഃഖാര്‍ത്തയായി. ജോണ്‍
പോര്‍ത്തുഗല്‍ വിടാതിരിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് പേപ്പല്‍
നുണ്‍ഷിയോട് അവള്‍ അഭ്യര്‍ത്ഥിച്ചു. ലോകത്തില്‍ നിന്നു സന്യാസത്തിലേക്ക്
എന്നെ വിളിച്ച ദൈവം ഇന്തിയിലേക്ക് എന്നെ വിളിക്കുന്നു എന്നായിരുന്നു
അദ്ദേഹത്തിന്റെ മറുപടി. ദൈവവിളിക്കു യഥാവിധം ഞാന്‍ ഉത്തരം
നല്‍കാതിരുന്നാല്‍ ദൈവനീതിയെ എതിര്‍ക്കുകയായിരിക്കും ഞാന്‍ ചെയ്യുക.
ജീവിച്ചിരിക്കും കാലം ഇന്ത്യയിലേക്കും പോകാന്‍ ഞാന്‍
ശ്രമിച്ചുകൊണ്ടിരിക്കും ജോണ്‍ കൂട്ടിച്ചേര്‍ത്തു.
14 കൊല്ലം അദ്ദേഹം തഞ്ചാവൂര്, മധുര, രാമേശ്വരം മുതലായ സ്ഥലങ്ങളില്‍
സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണനെപ്പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്.
സവര്‍ണ്ണ ഹിന്ദുക്കളെ നേടിയെടുക്കാന്‍ പാവയ്‌ക്കായും മറ്റും പലപ്പോഴും
ഭക്ഷിച്ചിരുന്നത്. വിജയകരമായ മിഷന്‍ പ്രവര്‍ത്തനങ്ങളാല്‍ രോഷാകുലനായ
രാജാവ് അദ്ദേഹത്തെ നാടുകടത്തി. പോര്‍ത്തുഗലിലേക്കു മടങ്ങിപ്പോകാന്‍
നിര്‍ബന്ധിതനായ ഫാദര്‍ ജോണ്‍ താമസിയാതെ തന്നെ തന്റെ പ്രിയപ്പെട്ട
പ്രവര്‍ത്തന രംഗത്തേക്കു മടങ്ങി. സ്‌നാപക യോഹന്നാനെപ്പോലെ ഒരു സ്‌ത്രീയുടെ
കോപത്തിന് അദ്ദേഹം പാത്രമായി. മാനസാന്തരപ്പെട്ട ഒരു ഹിന്ദു രാജാവ് അവളെ
ബഹിഷ്‌കരിച്ചതായിരുന്നു. വേദനാസമ്പൂര്‍ണമായ ജയില്‍വാസത്തിനിടക്ക്
അദ്ദേഹത്തിന്റെ തല വേട്ടപ്പെട്ടു. 1947 ജൂണ്‍ 22-ാം തീയതി അദ്ദേഹത്തെ
വിശുദ്ധനെന്ന് നാമകരണം ചെയ്‌തു.
വിചിന്തനം: ദൈവത്തെ പ്രതി സമസ്‌തവും ത്യജിക്കുന്നവനും അവിടത്തെ
സേവിക്കുന്നതും വലിയ ബഹുമാനമാണ്; മഹത്വമാണ്. ദൈവേഷ്‌ടത്തിന്
സ്വതന്ത്രമായി കീഴ്‌പ്പെടുന്നവര്‍ക്ക് മഹത്തായ അനുഗ്രഹം ദൈവം നല്‍കുന്നു
(ക്രിസ്‌താനുകരണം).
ഇതരവിശുദ്ധര്‍
1. ആന്‍ട്രുകൊരസീനി മെ. കാര്‍മെലൈറ്റ് +1373 അലസമായ യൗവനത്തിനുശേഷം
16-ാമത്തെ വയസ്സില്‍ കര്‍മ്മെലീത്താ സഭയില്‍ ചേര്‍ന്നു. 1360-ല്‍ ഫസോളിലെ
ബിഷപ്പായി. 71-ാമത്തെ വയസില്‍ മരിച്ചു.
2. അക്വിലിന്നൂസ്, ജെമിനൂസ്, ജെലാസിയൂസ്, മാഞ്ഞൂസ്, ഡൊണാത്തൂസ് ര. ര. (3-ാം ശതാബ്‌ദം) മധ്യ ഇറ്റലി.
3. അല്‍ഡെയിറ്റ് (എല്‍ഡെയിറ്റ്, ഔള്‍സ്) മെ. (5-ാം ശതാബ്‌ദം) ഗ്ലാസ്റ്റര്‍ ബിഷപ്പ്, ഇംഗ്ലണ്ട്.
4. ഷാര്‍ത്രേയിലെ അവെന്തിനൂസ് മെ. +520.
|
5- വി. അഗാത്താ (+251)
വി. അഗാത്താ (+251) കന്യക, രക്തസാക്ഷി
സിസിലിയില്‍ കറ്റാനിയായിലെ പലെര്‍മോയിലെ മറ്റോ ആണ് അഗാത്താ ജനിച്ചത്.
സൗന്ദര്യവും സമ്പത്തും സമ്മേളിച്ചിരുന്ന ഈ കന്യക എത്രയും
നിര്‍മ്മലയുമായിരുന്നു. ഡേസിയൂസു ചക്രവര്‍ത്തിയുടെ കീഴില്‍ സിസലി
ഭരിച്ചിരുന്ന ക്വിന്റി ലീയാനൂസ് അഗാത്തെയുടെ ഈ ഗുണവിശേഷങ്ങളെപ്പറ്റി
കേട്ടപ്പോള്‍ അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു. പ്രസ്‌തുത
ലക്ഷ്യത്തോടുകൂടി അഗാത്താ ക്രിസ്‌ത്യാനിയാണെന്ന കുറ്റം ചുമത്തി ഒരു
ദുഷ്‌ടസ്‌ത്രീയുടെ മേല്‍നോട്ടത്തില്‍ അവളെ പാര്‍പ്പിച്ചു. പാപകരമായ
ബന്ധത്തിനു സമ്മതിക്കുകയാണെങ്കില്‍ ജീവനും സ്വാതന്ത്ര്യവും വിട്ടുതരാമെന്നു
ഗവര്‍ണര്‍ അവളെ അറിയിച്ചു. ക്രിസ്‌തുവാണെന്റെ ജീവിതവും
രക്ഷയുമെന്നായിരുന്നു അവളുടെ പ്രത്യുത്തരം.
ക്രുദ്ധനായ ഗവര്‍ണര്‍ അവളുടെ സ്‌തനങ്ങള്‍ മുറിച്ചുകളയിപ്പിച്ചു.
കര്‍ത്താവ് അവളെ അത്ഭുതകരമാംവിധം സുഖപ്പെടുത്തിയെന്ന് ആറാം നൂറ്റാണ്ടിലെ
ഒരു ചരിത്രകാരന്‍ സാക്ഷ്യപ്പെടുത്തിക്കാണുന്നുണ്ട്. അനന്തരം അവളെ
നഗ്നമായി ചരലിലിട്ടുരുട്ടി. അപ്പോള്‍ തന്റെ പീഡകള്‍ അവസാനിപ്പിക്കണമെന്ന്
അവള്‍ പ്രാര്‍ത്ഥിച്ചു. ജയിലില്‍ വച്ച് അവള്‍ മരിച്ചു. അടുത്തകാലത്ത്
അവളുടെ കുഴിമാടം തുറന്നപ്പോള്‍ ത്വക്കുമുഴുവനും
അഴിയാതിരിക്കുന്നതായിട്ടാണ് കണ്ടത്. എറ്റ്‌നാ അഗ്നിപര്‍വ്വതം
പൊട്ടിത്തെറിക്കുമ്പോഴെല്ലാം അഗാത്തായുടെ ശിരോവസ്‌ത്രമെടുത്ത് ജനങ്ങള്‍
ഘോഷയാത്രകള്‍ നടത്തിയിരുന്നു.
വിചിന്തനം: നീ കര്‍ത്താവിന്റെ മിത്രവും അവിടുത്തെ മഹത്വത്തില്‍
ഓഹരിക്കാരനുമാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവിടുത്തെ പാനപാത്രം
സ്‌നേഹപൂര്‍വ്വം കുടിച്ചുകൊള്ളുക (ക്രിസ്‌താനുകരണം).
ഇതരവിശുദ്ധര്‍:
1. അബ്രഹാം മെ. ര. +348
2. അഡിലെയിഡ് (ആലീസ്) മ. ബെന. +1015 ബില്ലിച്ചിലെ മഠാധിപ.
3. അഗാത്താ വി. + 1024 കരന്തിയാ.
4. അഗ്രിക്കൊളാ മെ. +420 ടോക്രെസ്സിലെ ബിഷപ്പ്.
5. ആന്റണി ദെയ്‌നാന്‍ ര. + 1507 നാഗസാക്കി.
6. വിയെന്നിലെ അവിറ്റസ് മെ. +520.
| 6- വി.ഗോണ്‍സാലോ ഗാര്‍സിയ (1556-1557)
വി.ഗോണ്‍സാലോ ഗാര്‍സിയ (1556-1557) രക്തസാക്ഷി
ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയും രക്തസാക്ഷിയുമായ ഗൊണ്‍സാലോ ഗാര്‍സിയാ,
പോര്‍ത്തുഗീസുകാരനായ പിതാവിന്റെയും ഈസ്റ്റ് ഇന്ത്യയില്‍ ബാസ്സെയിനിലെ ഒരു
കാനറീസു മാതാവിന്റെയും പുത്രനാണ്. ബാസ്സെയില്‍ ഫോര്‍ട്ടില്‍
ഈശോസഭക്കാരുടെ കീഴിലാണ് അദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ഇരുപത്തിനാലോ
ഇരുപത്തിയഞ്ചോ വയസ്സുള്ളപ്പോള്‍ അതായത് 1580-ല്‍ ബാസ്സെയില്‍ നിന്ന്
ബഹിഷ്‌കൃതരായ ഈശോസഭാ വൈദികരുടെകൂടെ ഗാര്‍സിയാ ജപ്പാനിലേക്കു പോയി.
സ്‌നേഹപ്രകൃതിയായ ഗൊണ്‍സാലോ അതിവേഗം ജപ്പാന്‍ ഭാഷ പഠിക്കുകയും ധാരാളം
മിത്രങ്ങളെ നേടുകയും ചെയ്‌തു. എട്ടുകൊല്ലം ഒരുപദേശിയായി അദ്ദേഹം
അധ്വാനിച്ചു. അനന്തരം അല്‍കവോയില്‍ പോയി ഒരു കച്ചവടം ആരംഭിച്ചു.
പെട്ടെന്ന് കച്ചവടം അഭിവൃദ്ധിപ്പെട്ടു. തൊഴില്‍ പ്രമാണിച്ച് അദ്ദേഹം
പലപ്പോഴും മാനിലായ്‌ക്കു പോകുന്നുണ്ടായിരുന്നു. അവിടെ ഫ്രാന്‍സിസ്‌ക്കന്‍
വൈദികരോടു പരിചയപ്പെടുകയും ഒരല്‍മായ സഹോദരനായി അവരുടെ ഗണത്തില്‍ ചേരുകയും
ചെയ്‌തു.
1592 മെയ് 26-ാം തീയതി ഫ്രാന്‍സിസ്‌ക്കന്‍ വൈദികരോടുകൂടെ ഗാര്‍സിയാ
ജപ്പാനിലേക്കു പോയി. അവിടെ അദ്ദേഹം നാലുകൊല്ലത്തിലധികം ദൈവസ്‌തുതിക്കായി
കഠിനമായി പണിയെടുത്തു. ജപ്പാന്‍ ചക്രവര്‍ത്തിക്കു തോന്നി ഈ മിഷനറിമാര്‍
തന്റെ സിംഹാസനം തകര്‍ത്തു ഈ മിഷനറിമാര്‍ തന്റെ സിംഹാസനം
തകര്‍ത്തുകളയുമെന്ന്. 1596 ഡിസംബര്‍ 8-ാം തീയതി സന്യാസിനികളെ
ചക്രവര്‍ത്തി വീട്ടുതടങ്കലിലാക്കി; ഏതാനും ദിവസങ്ങള്‍ക്കുശേഷം സന്യാസികള്‍
സന്ധ്യാനമസ്‌കാരം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ 26 പേരെയും അറസ്റ്റു
ചെയ്യുകയും അവരുടെ ഇടതുചെവി വെട്ടിക്കളയുകയും ചെയ്‌തു. 1597 ഫെബ്രുവരി
5-ാം തീയതി നാഗസാക്കിയില്‍ വച്ച് അവര്‍ ഇരുപത്താറുപേരെയും കുരിശില്‍
തറച്ചു.
രണ്ടുപേര്‍ കുന്തം കൊണ്ട് ഗാര്‍സിയായുടെ ഇരുവശത്തുനിന്നും കുത്തി. ഒരു
കുന്തം അദ്ദേഹത്തിന്റെ ഹൃദയം ഭേദിച്ചു. തല്‍സമയം വിശുദ്ധന്‍
ദൈവസ്‌തുതികള്‍ പാടിക്കൊണ്ടിരുന്നു.
1627-ല്‍ എട്ടാം ഉര്‍ബെന്‍ പാപ്പാ 26 പേരെയും ധന്യരെന്ന് വിളിക്കുകയും
1629-ല്‍ അവരുടെ വണക്കം സാര്‍വ്വത്രികസഭയില്‍ അനുവദിക്കുകയും ചെയ്‌തു.
1862-ല്‍ അവരെ വിശുദ്ധരെന്ന് നാമകരണം ചെയ്‌തു. കുറേനാള്‍ ഇവരുടെ
തിരുനാള്‍ ബാസ്സെയിനില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. പിന്നീട് അത്
വിസ്‌മൃതിയിലമര്‍ന്നു. വീണ്ടും അത് സാഘോഷം കൊണ്ടാടിവരുന്നു.
ഇന്ത്യയ്‌ക്കായി അംഗീകരിച്ചിട്ടുള്ള റോമന്‍ മിസാലില്‍ ഗാര്‍സിയായുടേയും
അദ്ദേഹത്തിന്റെ കൂടെ മരിച്ച പോള്‍ മിക്കിയുടേയും കൂട്ടരുടേയും തിരുനാള്‍
ഇന്നത്തെ തീയതിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
വിചിന്തനം: ദൈവത്തെപ്രതി പീഡകള്‍ സഹിക്കുന്നവരുടെ ഹൃദയം അനുഭവിച്ചിരുന്ന
മാധുര്യം നാം ഗ്രഹിക്കുകയാണെങ്കില്‍ കഷ്‌ടതകളോ രക്തസാക്ഷിത്വമോ ഭയന്നു നാം
ഒരിക്കലും പലായനം ചെയ്യുകയില്ല. നീതിയെപ്രതി പീഡകള്‍ സഹിക്കുന്നവര്‍
അനുഗ്രഹീതരാകുന്നു; എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു
(മത്താ. 5:10)
II പോള്‍ മിക്കിയും കൂട്ടുകാരും (1564-1597) രക്തസാക്ഷികള്‍
രണ്ടാമത്തെ അണുബോംബു പതിച്ച ജപ്പാനിലെ നാഗസാക്കി ഇന്നു
ഭുവനപ്രസിദ്ധമാണല്ലോ. പ്രസ്‌തുത നഗരത്തെ അഭിമുഖീകരിക്കുന്ന വിശുദ്ധ ഗിരി
എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന കുന്നില്‍ സുമാര്‍ നാല് ശതാബ്‌ദം മുമ്പ്
തദ്ദേശവാസികള്‍ 26 പേരെ കുരിശില്‍ തറച്ച് രക്തസാക്ഷിത്വകിരീടം
അണിയിക്കുകയുണ്ടായി. അവരുടെ ഗണത്തില്‍ ഫ്രാന്‍സിസ്‌ക്കന്‍ സഭാംഗങ്ങളും ഈശോ
സഭാംഗങ്ങളുമായ പുരോഹിതരും സഹോദരും മറ്റുമൊക്കെ ഉണ്ടായിരുന്നു.
ഈശോസഭയിലുള്‍പ്പെട്ട ഒരു സഹോദരനായ പോള്‍ മിക്കി ഇവരില്‍ കൂടുതല്‍
പ്രശസ്‌തനാണ് കുരിശില്‍ തൂങ്ങിക്കിടക്കുമ്പോള്‍ തന്റെ ഘാതകരോടു പറഞ്ഞു:
ഞങ്ങളുടെ വിധി വാക്യത്തില്‍ പറയുന്നത് ഈ ജനങ്ങള്‍ ഫിലിപ്പിന്‍സില്‍
നിന്നു വന്നുവെന്നാണ്. എന്നാല്‍ ഞാന്‍ അന്യനാട്ടുകാരനല്ല, ജപ്പാന്‍കാരന്‍
തന്നെയാണ് ക്രിസ്‌തുവന്റെ തത്വങ്ങള്‍ പഠിപ്പിച്ചുവെന്ന ഏകകുറ്റത്തിനാണ്
എന്നെ കൊല്ലുന്നത്. ശരിയാണ് ഞാന്‍ ക്രിസ്‌തുവിന്റെ തത്വങ്ങള്‍
പഠിപ്പിച്ചു. ഇക്കാരണത്തിനാണ് ഞാന്‍ മരിക്കുന്നതെന്നോര്‍ത്ത് ഞാന്‍
ദൈവത്തിനു നന്ദി പറയുന്നു. മരിക്കുന്നതിനു മുമ്പ് സത്യം മാത്രമാണ് ഞാന്‍
പറയുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു! നിങ്ങളെന്നെ
വിശ്വസിക്കുന്നുവെന്നു ഞാന്‍ കരുതുന്നു. വീണ്ടും ഞാന്‍ നിങ്ങളോടു
പറയുന്നു, സൗഭാഗ്യരാകാന്‍ നിങ്ങള്‍ ക്രിസ്‌തുവിനോട് അപേക്ഷിക്കുക. ഞാന്‍
ക്രിസ്‌തുവിനെ അനുസരിക്കുന്നു. ക്രിസ്‌തുവിന്റെ മാതൃകയനുസരിച്ച് ഞാന്‍
എന്റെ ഘാതകരോട് ക്ഷമിക്കുന്നു. ഞാന്‍ അവരെ വെറുക്കുന്നില്ല.
എല്ലാവരുടെമേലും കൃപയുണ്ടാകണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു എന്റെ രക്തം
എന്റെ സഹോദരന്‍മാരുടേ മേല്‍ ഫലദായകമായ വൃഷ്‌ടിയായി പൊഴിക്കുമെന്ന് ഞാന്‍
കരുതുന്നു.
1860-ല്‍ മിഷനറി ജപ്പാനില്‍ വീണ്ടും എത്തിയപ്പോള്‍ അവിടെ
ക്രിസ്‌തീയവിശ്വാസം രഹസ്യമായി പാലിച്ചിരുന്നതായി കാണപ്പെട്ടു. 1862-ല്‍
ജപ്പാന്‍ രക്തസാക്ഷികളെ വിശുദ്ധരെന്ന് നാമകരണം ചെയ്‌തു.
വിചിന്തനം. ഒരുത്തന്‍ തന്റെ സ്‌നേഹിതനുവേണ്ടി മരിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല (യോഹ 15:13).
ഇതരവിശുദ്ധര്‍:
1. അമാന്തൂസ് (അമാന്‍സിയൂസ് ) മ. +644 മൊയിസ്സാക് ആശ്രമത്തിലെ ആബട്ട്.
2. അന്തോലിയന്‍ (അനാറ്റൊലിനൂസ്) ര. +265 ഔവേണ്‍.
3. ഡൊറോത്തി (ഡോറാ, ഡെറോത്തായാ) ക. ര. +630 സെസെരയാ.
4. വേദാസ്‌ത് (വാആസ്‌താ, വാആത്ത്, ഗാസ്റ്റണ്‍, ഫോസ്റ്റര്‍) മെ. +539 സ്‌പെയിന്‍.
5. ജെറാള്‍ഡ് മെ. ബെന. +1077 ഓസ്‌തിയ ബിഷപ്പ്.
| 7- വി. റിച്ചേര്‍ഡ് രാജാവ് (+722)
വി. റിച്ചേര്‍ഡ് രാജാവ് (+722)
ഇംഗ്ലണ്ടില്‍ വെസ്റ്റ് സാക്‌സണ്‍സ് എന്നറിയപ്പെടുന്നവരുടെ രാജാവായിരുന്നു
റിച്ചേര്‍ഡ്. ക്രിസ്‌തീയ പരിപൂര്‍ണ്ണതയെ ലക്ഷ്യമാക്കി രാജപദവി
ഉപേക്ഷിച്ചുവെന്ന് ഒരഭിപ്രായമുണ്ട്; അല്ല വിപ്ലവകാരികള്‍ അദ്ദേഹത്തെ
രാജ്യഭ്രഷ്‌ടനായിക്കതാണെന്നും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ മൂന്നു
മക്കള്‍ വിനിബാര്‍ഡ്, വില്ലി ബാള്‍ഡ്, വാര്‍ബുഗാ എന്നിവര്‍ വിശുദ്ധരായി
വന്ദിക്കപ്പെടുന്നുണ്ട്. തന്റെ രണ്ടു മക്കളെക്കൂട്ടി അദ്ദേഹം റോമിലേക്ക്
ഒരു തീര്‍ത്ഥാടനം നടത്തി. ഹാബിള്‍ഹാവെന്നില്‍നിന്നു കപ്പള്‍ കയറി
ഫ്രാന്‍സിന്റെ പശ്ചിമതീരത്തു ചെന്നിറങ്ങി. ആദ്യം അദ്ദേഹം പോയത്
റൂവെനിലേക്കാണ്. അവിടെ ദീര്‍ഘമായി താമസിച്ചു തൃപ്‌തിയാകുവോളം
ഭക്താഭ്യാസങ്ങള്‍ അനുഷ്‌ഠിച്ചു; ഫ്രാന്‍സിലെ ഇതര തീര്‍ത്ഥസ്ഥലങ്ങളും
സന്ദര്‍ശിച്ചു. ദീര്‍ഘമായി അദ്ദേഹം പ്രാര്‍ത്ഥിക്കുകയുണ്ടായി.
പ്രായശ്ചിത്തങ്ങള്‍ക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.
ഫ്രാന്‍സില്‍ നിന്ന് അദ്ദേഹം റോമിലേക്ക് തിരിച്ച് ഇറ്റലിയില്‍ ലൂക്കാ
എന്ന സ്ഥലത്തെത്തി. അവിടെവച്ച് അദ്ദേഹം പെട്ടെന്ന് മരിക്കുകയും
അവിടത്തന്നെ സംസ്‌കരിക്കപ്പെടുകയും ചെയ്‌തു. ഇന്നും അദ്ദേഹത്തിന്റെ തിരു
അവശിഷ്‌ടങ്ങള്‍ ലൂക്കായില്‍ ഭക്തിപൂര്‍വ്വം വണങ്ങിവരുന്നു.
ജീവിതകാലത്തു തന്റെ പ്രാര്‍ത്ഥനവഴി ഗുരുതരമായ രോഗത്തില്‍ നിന്ന് പുത്രനെ
സുഖപ്പെടുത്തിയത് ശ്രദ്ധേയമായ ഒരു സംഭവമാണ്. തന്റെ മകന്‍ വില്ലബാള്‍ഡ്
മരിക്കാറായിരിക്കുന്നുവെന്ന് സര്‍വ്വരും അഭിപ്രായപ്പെട്ടപ്പോള്‍ അദ്ദേഹം
ഒരു കുരിശു നാട്ടി അതിന്റെ അരികെ കുട്ടിയെ കിടത്തി പ്രാര്‍ത്ഥിക്കുകയും
കുട്ടി സുഖപ്പെടുകയുമാണ് ചെയ്‌തത്. റിച്ചേര്‍ഡിന്റെ തിരു അവശിഷ്‌ടങ്ങള്‍
വണങ്ങി പ്രാര്‍ത്ഥിച്ചിരുന്നവര്‍ക്ക് പല അദ്‌ഭുതസഹായങ്ങളും
ലഭിച്ചിട്ടുണ്ട്.
വിചിന്തനം: റിച്ചേര്‍ഡിനുണ്ടായിരുന്ന രാജകീയ പ്രൗഢി വിശുദ്ധിയുടെ
വികസനത്തിന് ഒരു പ്രതിബന്ധമായില്ല. ദൈവത്തില്‍ ശരണപ്പെട്ട്
ആത്മാര്‍ത്ഥമായി യത്‌നിക്കുന്ന ഏവര്‍ക്കും വിശുദ്ധി
പ്രാപിക്കാവുന്നതേയുള്ളൂ.
ഇതരവിശുദ്ധര്‍
1. അദൗക്കൂസ് (അദൗതൂസ്) +304 ഇറ്റലി.
2. അമുള്‍വിനൂസ് (അമൊള്‍വിനൂസ്) മെ. ബെന. +750 ലൂബെഡ് ബിഷപ്പ്.
3. അനാറ്റോളിയൂസ് മെ. +? കാഹോഴ്‌സ് ബിഷപ്പ്.
4. ഔഗുളൂസ് (ഔലേ) മെ.+303 ലണ്ടന്‍.
| 8- വി. ജെറോം എമിലിയാനി (1481-1537)
വി. ജെറോം എമിലിയാനി (1481-1537)
വെനിസിലെ ഒരു കുലീന കുടുംബത്തിലാണ് ജെറോം ഭൂജാതനായത്. ഒരു പടയാളിയായി
അദ്ദേഹം ജീവിതമാരംഭിച്ചു. ട്രെവിസോ ഗിരികളില്‍ സ്ഥിതിചെയ്‌തിരുന്ന ഒരു
കോട്ടയുടെ ഗവര്‍ണറായിരിക്കുമ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ പിടിച്ചു
കാരാഗൃഹത്തിലടച്ചു. അങ്ങ് എന്നെ സ്വതന്ത്രനാക്കുകയാണെങ്കില്‍ ഞാന്‍
ഉത്തമജീവിതം നയിച്ചുകൊള്ളാം എന്നു ജയിലിലെ കഷ്‌ടതകളുടെ ഇടയില്‍
ദൈവമാതാവിനോട് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ദൈവമാതാവ് പ്രത്യക്ഷപ്പെട്ട്
അദ്ദേഹത്തിന്റെ ശൃംഘലകള്‍ ഭേദിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കി.
സന്തുഷ്‌ടനായ ജെറോം ട്രെവിസോയിലേക്കു മടങ്ങി. ദൈവമാതാവിന്റെ ബലിപീഠത്തില്‍
തന്റെ ശൃംഖലകള്‍ തൂക്കിയിട്ടു. വെനിസ്സില്‍ സ്വഭവനത്തിലെത്തിയപ്പോള്‍
ഉപവി പ്രവൃത്തികളില്‍ അദ്ദേഹം പൂര്‍ണമായി മുഴുകി. തെരുവീഥിയില്‍
അലഞ്ഞുനടന്നിരുന്ന അനാഥരെ അദ്ദേഹം ആവും വിധം സംരക്ഷിച്ചു. പാദുവായിലും
വെറോനയിലും കൂടി അദ്ദേഹം അനാഥശാലകള്‍ സ്ഥാപിച്ചു; ഒരു മദ്‌ഗലേന ഭവനവും
ഒരാശുപത്രിയും അദ്ദേഹം തുടങ്ങി. ഭക്തരായ ചില അല്‍മേനികളും വൈദികരും ഈ
അനാഥശാലയില്‍ താമസിച്ച് അനാഥരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവര്‍ക്കായി
വിശുദ്ധന്‍ ഒരു നിയമാവലി എഴുതിയുണ്ടാക്കി. അങ്ങനെ ഇന്ന് നിലവിലുള്ള
സോമാഷയിലെ ക്‌ളെര്‍ക്‌സ് റെഗുലര്‍ എന്ന സന്യാസസഭ ഉടലെടുത്തു.
രോഗസന്ദര്‍ശനത്തിടയ്‌ക്ക് പകര്‍ന്ന എന്തോ വ്യാധി അദ്ദേഹത്തിന്റെ ജീവന്‍
അപഹരിച്ചു.
വിചിന്തനം: കുടുംബങ്ങളും സമുദായവും ഉപേക്ഷിച്ചു നിരാലംബരായിരിക്കുന്ന
വൃദ്ധരുടേയും അനാഥരുടേയും സംഖ്യ വര്‍ദ്ധിക്കുകയാണെന്ന് 1971-ലെ
മെത്രാന്മാരുടെ സിനഡ് പ്രസ്‌താവിക്കുന്നു. വി.എമിലിയാനിയെപ്പോലെ നമുക്ക്
അവരുടെ മിത്രങ്ങളാകാം.
ഇതരവിശുദ്ധര്‍
1. കിഗ്‌വെ (ചിവാ) ക. (6-ാം ശതാബ്‌ദം) ഇംഗ്ലണ്ട്.
2. കോയിന്താ (ക്വിന്താ) ര. +249 ഈജിപ്‌ഷ്യന്‍ വനിത.
3. കുത്ത്‌മാന്‍ സ. (9-ാം ശതാബ്‌ദം) ദക്ഷിണ ഇംഗ്ലണ്ട്.
4. പോള്‍, ലൂയിസ്, സിറിയാക്കൂസ്, ര. ര. ? റോമ.
5. ഡിയൊനീഷ്യസ്, എമിലിയന്‍, സെബാസ്റ്റ്യന്‍ ര. ര.? ആര്‍മീനിയന്‍ സന്യാസികള്‍.
| 9- വി. അപ്പൊളോണിയാ (+249)
വി. അപ്പൊളോണിയാ (+249) കന്യക, രക്തസാക്ഷി
അലെക്‌സാന്‍ട്രിയായിലെ ഒരു കവി പ്രവചിച്ചു; ക്രിസ്‌ത്യാനികള്‍ രാജ്യത്തിനു
ഭയങ്കര നാശമായിരിക്കുമെന്ന്. തല്‍ഫലമായി ഈജിപ്‌ഷ്യന്‍ ജനത
ക്രിസ്‌ത്യാനികള്‍ക്കെതിരായി ഒരു ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. മെത്രാസ്
എന്നൊരു വൃദ്ധന്റെ കണ്ണുകുത്തിക്കളഞ്ഞശേഷം കല്ലെറിഞ്ഞ് അയാളെ കൊന്നു.
ക്രൈസ്‌തവ ഭവനങ്ങള്‍ വിജാതീയര്‍ കവര്‍ച്ച ചെയ്‌തു. അന്നത്തെ മതപീഡനത്തില്‍
ഏറ്റവും പ്രഖ്യാതയായ രക്തസാക്ഷിണി വൃദ്ധ കന്യകയായ അപ്പൊളിണിയയാണ്.
അവളുടെ പല്ല് അവര്‍ തല്ലിക്കളഞ്ഞു. നഗരത്തിനു പുറമേ ഒരു
ചിതയുണ്ടാക്കിയിട്ട് അവളോട് പറഞ്ഞു: ക്രിസ്‌തുവിനെ നിഷേധിക്കുക;
അല്ലെങ്കില്‍ നിന്നെ ജീവനോടെ ദഹിപ്പിച്ചു കളയും. ഏതാനും നിമിഷം മൗനം
അവലംബിച്ചശേഷം അവള്‍ ചിതയിലേക്കു ചാടി.
വിശുദ്ധയുടെ ഈ പ്രവൃത്തി അനുകരണീയമല്ല. മര്‍ദ്ദകര്‍ ചാടുവാന്‍
ആജ്ഞാപിക്കുന്നതിനുമുമ്പ് ചാടേണ്ടതില്ലായിരുന്നു. ഭീഷണിയാണോ ആത്മാര്‍ഥ
കഥനമാണോ എന്ന് കാത്തറിയേണ്ടതായിരുന്നു. ആത്മഹത്യ ആയിരുന്നില്ല
അപ്പൊളോണിയായുടെ ലക്ഷ്യം. ആരാച്ചാരന്മാര്‍ തന്നെ ചുമന്ന് തീയിലിടണ്ടാ;
തന്നെത്താന്‍ ആ ഭാരം നിര്‍വ്വഹിച്ചുകൊള്ളാമെന്നായിരുന്നു അവളുടെ നിശ്ചയം.
ഈശോയോടുള്ള സ്‌നേഹമാണ് തീയില്‍ ചാടാന്‍ അവളെ പ്രേരിപ്പിച്ചത്.
ഉത്തമവിശ്വാസത്തോടെ ചെയ്‌ത ഈ പ്രവൃത്തി ധീരമായ സ്‌നേഹപ്രകടനമായി,
ദൈവസ്‌നേഹത്തിന്റെ അവിവേകം.
അപ്പൊളോണിയായുടെ രക്തസാക്ഷിത്വത്തോടു കൂടെ അലെക്‌സാന്‍ട്രിയായിലെ മതപീഡനം
സമാപിച്ചില്ല. സെറാഫീം എന്ന ഒരു ക്രിസ്‌ത്യാനിയെ വളരെ മര്‍ദ്ദിച്ച ശേഷം
മുട്ടുകള്‍ അടര്‍ത്തി പുരയുടെ മുകളില്‍ നിന്ന് കീഴോട്ടെറിഞ്ഞു. ഇത്തരം
പീഡനങ്ങള്‍ ഒരു കൊല്ലത്തേക്കു നീണ്ടു നിന്നു. അലക്‌സാന്‍ട്രിയായിലെ
മതപീഡനം വളരെയേറെ രക്തസാക്ഷികളെ സഭയ്‌ക്കു പ്രദാനം ചെയ്‌തു.
വിചിന്തനം: പ്രാചീനര്‍ രക്തസാക്ഷിത്വം അന്വേഷിച്ച്
അലക്‌സാന്‍ട്രിയായിലേക്കും റോമിലേക്കും മറ്റും പോയിട്ടുണ്ട്. അതിനുള്ള
ധീരത നമുക്കില്ലെങ്കില്‍ സഹിച്ച് ദൈവത്തെ സ്‌നേഹിക്കാന്‍ നമുക്ക്
പരിശ്രമിക്കാം.
ഇതരവിശുദ്ധര്‍
1. ആള്‍ട്ടോ മ. ബെന. +760 ഐറിഷ്
2. അമ്മോണും എമീലിയാനും ലാസ്സായും കൂട്ടരും ര. ര. +? ആഫ്രിക്കയിലെ 44 രക്തസാക്ഷികള്‍
3. അമ്മോണിയൂസും അലക്‌സാണ്ടറും ര. ര. +? സൈപ്രെസ്സ്.
4. ആന്‍സ്‌ബെര്‍ട്ട്. മെ. ബെന. +700 റൂവെന്‍ ബിഷപ്പ്.
| 10- വി. സ്‌കൊളാസ്റ്റിക്കാ (+543)
വി. സ്‌കൊളാസ്റ്റിക്കാ (+543) കന്യക
അലെക്‌സാന്‍ട്രിയായിലെ ഒരു കവി പ്രവചിച്ചു; ക്രിസ്‌ത്യാനികള്‍ രാജ്യത്തിനു
ഭയങ്കര നാശമായിരിക്കുമെന്ന്. തല്‍ഫലമായി ഈജിപ്‌ഷ്യന്‍ ജനത
ക്രിസ്‌ത്യാനികള്‍ക്കെതിരായി ഒരു ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. മെത്രാസ്
എന്നൊരു വൃദ്ധന്റെ കണ്ണുകുത്തിക്കളഞ്ഞശേഷം കല്ലെറിഞ്ഞ് അയാളെ കൊന്നു.
ക്രൈസ്‌തവ ഭവനങ്ങള്‍ വിജാതീയര്‍ കവര്‍ച്ച ചെയ്‌തു. അന്നത്തെ മതപീഡനത്തില്‍
ഏറ്റവും പ്രഖ്യാതയായ രക്തസാക്ഷിണി വൃദ്ധ കന്യകയായ അപ്പൊളിണിയയാണ്.
അവളുടെ പല്ല് അവര്‍ തല്ലിക്കളഞ്ഞു. നഗരത്തിനു പുറമേ ഒരു
ചിതയുണ്ടാക്കിയിട്ട് അവളോട് പറഞ്ഞു: ക്രിസ്‌തുവിനെ നിഷേധിക്കുക;
അല്ലെങ്കില്‍ നിന്നെ ജീവനോടെ ദഹിപ്പിച്ചു കളയും. ഏതാനും നിമിഷം മൗനം
അവലംബിച്ചശേഷം അവള്‍ ചിതയിലേക്കു ചാടി.
വിശുദ്ധയുടെ ഈ പ്രവൃത്തി അനുകരണീയമല്ല. മര്‍ദ്ദകര്‍ ചാടുവാന്‍
ആജ്ഞാപിക്കുന്നതിനുമുമ്പ് ചാടേണ്ടതില്ലായിരുന്നു. ഭീഷണിയാണോ ആത്മാര്‍ഥ
കഥനമാണോ എന്ന് കാത്തറിയേണ്ടതായിരുന്നു. ആത്മഹത്യ ആയിരുന്നില്ല
അപ്പൊളോണിയായുടെ ലക്ഷ്യം. ആരാച്ചാരന്മാര്‍ തന്നെ ചുമന്ന് തീയിലിടണ്ടാ;
തന്നെത്താന്‍ ആ ഭാരം നിര്‍വ്വഹിച്ചുകൊള്ളാമെന്നായിരുന്നു അവളുടെ നിശ്ചയം.
ഈശോയോടുള്ള സ്‌നേഹമാണ് തീയില്‍ ചാടാന്‍ അവളെ പ്രേരിപ്പിച്ചത്.
ഉത്തമവിശ്വാസത്തോടെ ചെയ്‌ത ഈ പ്രവൃത്തി ധീരമായ സ്‌നേഹപ്രകടനമായി,
ദൈവസ്‌നേഹത്തിന്റെ അവിവേകം.
അപ്പൊളോണിയായുടെ രക്തസാക്ഷിത്വത്തോടു കൂടെ അലെക്‌സാന്‍ട്രിയായിലെ മതപീഡനം
സമാപിച്ചില്ല. സെറാഫീം എന്ന ഒരു ക്രിസ്‌ത്യാനിയെ വളരെ മര്‍ദ്ദിച്ച ശേഷം
മുട്ടുകള്‍ അടര്‍ത്തി പുരയുടെ മുകളില്‍ നിന്ന് കീഴോട്ടെറിഞ്ഞു. ഇത്തരം
പീഡനങ്ങള്‍ ഒരു കൊല്ലത്തേക്കു നീണ്ടു നിന്നു. അലക്‌സാന്‍ട്രിയായിലെ
മതപീഡനം വളരെയേറെ രക്തസാക്ഷികളെ സഭയ്‌ക്കു പ്രദാനം ചെയ്‌തു.
വിചിന്തനം: പ്രാചീനര്‍ രക്തസാക്ഷിത്വം അന്വേഷിച്ച്
അലക്‌സാന്‍ട്രിയായിലേക്കും റോമിലേക്കും മറ്റും പോയിട്ടുണ്ട്. അതിനുള്ള
ധീരത നമുക്കില്ലെങ്കില്‍ സഹിച്ച് ദൈവത്തെ സ്‌നേഹിക്കാന്‍ നമുക്ക്
പരിശ്രമിക്കാം.
ഇതരവിശുദ്ധര്‍
1. ആള്‍ട്ടോ മ. ബെന. +760 ഐറിഷ്
2. അമ്മോണും എമീലിയാനും ലാസ്സായും കൂട്ടരും ര. ര. +? ആഫ്രിക്കയിലെ 44 രക്തസാക്ഷികള്‍
3. അമ്മോണിയൂസും അലക്‌സാണ്ടറും ര. ര. +? സൈപ്രെസ്സ്.
4. ആന്‍സ്‌ബെര്‍ട്ട്. മെ. ബെന. +700 റൂവെന്‍ ബിഷപ്പ്.
| 11- ലൂര്‍ദുമാതാവ്
ലൂര്‍ദുമാതാവ്
1856 ഫെബുവരി 11-ാം തീയതി വ്യാഴാഴ്‌ച ലൂര്‍ദു ഗ്രാമത്തിലെ ഒരു ദരിദ്ര
കുടുംബത്തില്‍ അക്ഷരാഭ്യാസം കൂടാതെ ജനിച്ചു വളര്‍ന്ന പതിന്നാലുവസസ്സുകാരി
ബെര്‍ണ്ണദീത്തായും അനുജത്തി ട്വാനെത്തും ഒരു കൂട്ടുകാരിയും കൂടി വിറക്
ശേഖരിക്കുന്നതിനു മസബിയേലക് വനത്തിലേക്കു പോയി. മാര്‍ഗ്ഗ മദ്ധ്യേ
ഉണ്ടായിരുന്ന ഒരു കൊച്ചരുവി കടക്കുന്നതിന് ഏങ്ങള്‍ രോഗിയായ
ബെര്‍ണ്ണദീത്തയ്‌ക്കു സാധ്യമല്ലാഞ്ഞതിനാല്‍ ഇക്കരെത്തന്നെ നിന്നു.
അപ്പോള്‍ ഒരു കാറ്റുവീശി. അടുത്തുള്ള ഗ്രോട്ടോയിലേക്ക് ചില വൃക്ഷങ്ങളുടെ
ശാഖകള്‍ അവളെ മാടിവിളിക്കുന്നതുപോലെ തോന്നി. കണ്ണഞ്ചിക്കുന്ന
വെള്ളവസ്‌ത്രവും നീലനിറത്തിലുള്ള അരക്കെട്ടും തത്തുല്യമായ ഒരു
ശിരോവസ്‌ത്രവും ധരിച്ച് ഒരു സ്വര്‍ണ്ണമാല കൈയിലേന്തി ഒരു യുവതി ആ
ഗ്രോട്ടോയില്‍ നില്‌ക്കുന്നത് അവള്‍ കണ്ടു. സ്വര്‍ണ്ണദീപ്‌തിയോടുകൂടിയ
ഒരു പ്രകാശം അവളുടെ പാദത്തിങ്കല്‍ തത്തിക്കളിക്കുന്നുണ്ടായിരുന്നു.
ബെര്‍ണ്ണദീത്തയും ആ സ്‌ത്രീയുമൊരുമിച്ച് ജപമാല ചൊല്ലി, ത്രിത്വസ്‌തുതി
മാത്രമേ ആ സ്‌ത്രീ ചൊല്ലിയുള്ളൂ. ജപമാലയുടെ അന്ത്യത്തില്‍ പുഞ്ചിരിതൂകി
സ്വല്‌പമൊന്ന് കുനിഞ്ഞ് അവള്‍ തിരോധാനം ചെയ്‌തു.
ഇങ്ങനെ 18 പ്രാവശ്യം ബെര്‍ണ്ണദീത്തയ്‌ക്കു ദര്‍ശനമുണ്ടായി. മൂന്നാമത്തെ
ദര്‍ശനത്തില്‍ ആ സ്‌ത്രീ പറഞ്ഞു: രണ്ടാഴ്‌ചക്കാലത്തേക്കു നീ ഇവിടെ
വരുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ലോകത്തില്‍ നിന്നെ
സൗഭാഗ്യവതിയാക്കണമെന്നു ഞാന്‍ വാഗ്‌ദാനം ചെയ്യുന്നില്ല; അടുത്ത ലോകത്തില്‍.
8-ാമത്തെ ദര്‍ശനത്തില്‍ ഫെബ്രുവരി 24-ാം തീയതി ആ മഹതിയെ ബെര്‍ണ്ണദീത്താ
വീക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ അവള്‍ വിളിച്ചുപറഞ്ഞു: പ്രായശ്ചിത്തം,
പ്രായശ്ചിത്തം, പ്രായശ്ചിത്തം.
9-ാമത്തെ ദര്‍ശനത്തില്‍ ഫെബ്രുവരി 25-ാം തീയിത ആ സ്‌ത്രീ പറഞ്ഞു: നീ ആ
ഉറവയില്‍ നിന്നു കുടിക്കുക, ദേഹം കഴുകുക, അവിടെ കാണുന്ന സസ്യങ്ങള്‍
ഭക്ഷിക്കുക. അവിടെ ഇവയൊന്നു കാണാഞ്ഞതിനാല്‍ അവള്‍ അടുത്തുള്ള ഗേവു
നദിയിലേക്കു തിരിച്ചു. ഉടനെ ആ സ്‌ത്രീ അവളെ വിളിച്ചു സ്ഥലം
ചൂണ്ടിക്കാണിച്ചു. ബെര്‍ണ്ണദീത്താ ആ സ്ഥലത്ത് ഇളക്കിനോക്കി. ഉടനെ
അവിടെനിന്നൊരുറവ പുറപ്പെട്ടു. ആ ചളിവെള്ളം ബെര്‍ണ്ണാദീത്താ
കോരിക്കുടിച്ചു. അവിടെ ഉണ്ടായിരുന് സസ്യങ്ങള്‍ അവള്‍ ഭക്ഷിക്കുകയും
ചെയ്‌തു. നാലു ദിവസം കഴിഞ്ഞ് ആ ചളിവെള്ളത്തില്‍
കണ്ണുതേച്ചുകഴുകിയപ്പോഴാണ് കല്ലുവെട്ടുകാരന്‍ ളൂയിബൂറിയറ്റിനു കാഴ്‌ച
ലഭിച്ചത്. ദിനംപ്രതി ആ ഉറവയില്‍ നിന്ന് 2,000 ഗ്യാലന്‍ വെള്ളം
വന്നുകൊണ്ടിരുന്നു. പ്രസ്‌തുത ജലത്തില്‍ കുളിക്കുമ്പോഴോ വി.കുര്‍ബാനയുടെ
ആശീര്‍വാദം ലഭിക്കുമ്പോഴോ ഇന്നും അത്ഭുത രോഗശമനങ്ങള്‍
നടന്നുകൊണ്ടിരിക്കുന്നു.
മാര്‍ച്ച് 25-ാം തീയതി മംഗലവാര്‍ത്തത്തിരുനാള്‍ ദിവസം
ബെര്‍ണ്ണദീത്തായ്‌ക്കു കാണപ്പെട്ടുകൊണ്ടിരുന്ന വനിത തന്റെ പേരു പറഞ്ഞു:
ഞാന്‍ അമലോത്ഭവയാണ്. അങ്ങനെ 1854 ഡിസംബര്‍ 8-ാം തീയതി 9-ാം പീയൂസു
മാര്‍പ്പാപ്പാ ചെയ്‌ത പ്രഖ്യാപനം ദൈവമാതാവ് അംഗീകരിച്ചു. ജൂലൈ 16-ാം
തീയതിയായിരുന്നു അവസാന ദര്‍ശനം.
ദൈവമാതാവിന്റെ തീര്‍ത്ഥങ്ങളില്‍ ഒന്നാം സ്ഥാനം ലൂര്‍ദ്ദിനാണ്.
ദിവസന്തോറും അവിടെ ദിവ്യകാരുണ്യ പ്രദക്ഷിണവും ജപമാല പ്രദക്ഷിണവും
നടത്തുന്നുണ്ട്. സഹസ്രക്കണക്കിന് തീര്‍ത്ഥകര്‍ വന്നും പോയുമിരിക്കുന്നു.
വിചിന്തനം: ആത്മനാ ലൂര്‍ദ്ദില്‍ പോയി ജപമാല പ്രദക്ഷിണത്തില്‍ നമുക്കും
പങ്കുകൊള്ളാം. ഭക്തജന സഹസ്രങ്ങളോടുകൂടെ ആവേ ആവേ, ആവേ മരിയ എന്നു പാടാം.
ഇതരവിശുദ്ധര്‍:
1. അഡോള്‍ഫസ് മെ. ബെനാസിസ്റ്റ് +1224 ഓസ്‌നാ ബ്രൂക്ക് ബിഷപ്പ്. ജര്‍മ്മനി.
2. അനിയാനയിലെ ബെനഡിക്‌ട് മ. ബെന. 821 ലാങ്ക്വെഡോക്ക്, ജര്‍മ്മനി.
3. ചേഡ്‌മണ്‍ സ. ബെന. +680 ഇംഗ്ലണ്ട്.
4. കലോച്ചെരൂസ് മെ. +130 റവെന്നാ ബിഷപ്പ്.
| 12- ആനിയാനിലെ വി.ബെനഡിക്‌ട് (750-821)
ആനിയാനിലെ വി.ബെനഡിക്‌ട് (750-821)
ലാങ്കുവെഡോക്കിലെ ഗവര്‍ണര്‍ ആങ്കള്‍ഫിന്റെ മകനാണ് ബെനഡിക്‌ട്.
പെപ്പിന്റേയും കാറള്‍മാന്റേയും കൊട്ടാരങ്ങളിലെ സുഖങ്ങള്‍ കുട്ടിക്കാലത്ത്
അവന്‍ ആസ്വദിച്ചെങ്കിലും ലോകാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു പൂര്‍ണ്ണ ഹൃദയത്തോടെ
ദൈവരാജ്യത്തെ അന്വേഷിക്കാന്‍ ഉറച്ചു ഭക്ഷണവും നിദ്രയും വെട്ടിക്കുറച്ചും
ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും തപോജിവിതം നയിക്കാന്‍ തുടങ്ങഇ. 24-ാമത്തെ
വയസില്‍ സന്റ്‌സീന്‍ ആശുപത്രിയില്‍ താമസിക്കുമ്പോള്‍ അപ്പവും വെള്ളവും
കൊണ്ട് സംതൃപ്‌തനായി; നിലത്താണ് കിടന്നുറങ്ങിയിരുന്നത്. രാത്രി
ദീര്‍ഘസമയം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു; എളിയ ജോലികള്‍ ചെയ്‌തുവന്നു;
നിന്ദനങ്ങള്‍ സന്തോഷത്തോടെ സഹിച്ചു. സ്വയം നിശ്ചയിച്ചിരുന്ന
പ്രായശ്ചിത്തങ്ങള്‍ കൊണ്ടു തൃപ്‌തിപ്പെടാതെ വി.പക്കോമിയൂസിന്റേയും
ബസീലിയോസിന്റെയും നിയമങ്ങള്‍കൂടി അനുഷ്‌ഠിച്ചു പോന്നു. ദരിദ്രരെയും
അതിഥികളെയും അതീവ ശ്രദ്ധയോടെ ശുശ്രൂഷിച്ചിരുന്നു.
780-ല്‍ ആനിയനിലെ ആബട്ടു മരിച്ചപ്പോള്‍ അന്തേവാസികള്‍ ബെനഡിക്‌ടിനെ
ആബട്ടായി തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഉടനടി അദ്ദേഹം സ്വദേശത്തേക്കു മടങ്ങി.
അതീവ ദാരിദ്ര്യത്തിലും അനുസ്യൂതമായ പ്രാര്‍ത്ഥനയിലും ജീവിച്ചു.
പരിശുദ്ധനായ വിദ്‌മാര്‍ ഉള്‍പ്പെടെ പലരും അദ്ദേഹത്തിന്റെ ഉപദേശം
സ്വീകരിച്ചുകൊണ്ടിരുന്നു. സ്വന്തം അദ്ധ്വാനം കൊണ്ടാണ് അവര്‍
ജീവിച്ചിരുന്നത്. അപ്പവും വെള്ളവും മാത്രമായിരുന്നു ഭക്ഷണം.
ഞായറാഴ്‌ചകളിലും തിരുനാളുകളിലും സ്വല്‌പം പാലും വീഞ്ഞും കുടിച്ചിരുന്നു.
സുപ്പീരിയറും ശേഷം പേരോടൊപ്പം ഉഴുവുകയും കിളയ്‌ക്കുകയും ചെയ്‌തിരുന്നു.
അക്കാലത്ത് ഉര്‍ജെല്ലിലെ ബിഷപ്പ് ഫെലിക്‌സ് ഈശോ ദൈവമല്ലെന്നും
ദൈവത്തിന്റെ ദത്തുപുത്രന്‍ മാത്രമാണെന്നും പ്രസ്‌താവിച്ചു. ബെനഡിക്‌ട്
അദ്ദേഹത്തെ നഖശിഖാന്തം എതിര്‍ക്കുകയും സത്യം സ്ഥാപിക്കുകയും ചെയ്‌തു.
എല്ലാ സന്യാസ സഭകളും വെ.ബെനഡിക്‌ടിന്റെ നിയമാവലി അനുസരിക്കണമെന്ന്
ഷാര്‍ളമാന്‍ ചക്രവര്‍ത്തി ഒരു നിയമമുണ്ടാക്കി. അതു നടപ്പിലാക്കുന്നുണ്ടോ
എന്ന് പരിശോധിക്കാന്‍ നിശ്ചയിച്ചത് നമ്മുടെ കഥാനായകനെയാണ്. പാശ്ചാത്യ
സന്യാസത്തെ ക്രമപ്പെടുത്താന്‍ ചെയ്‌ത അധ്വാനത്താല്‍ ക്ഷീണിതനായി
ബെനഡിക്‌ട് 821 ഫെബ്രുവരി 11-ാം തീയതി ദിവംഗതനാകുകയും ചെയ്‌തു.
നിയമത്തിന്റെ ചൈതന്യം ഗ്രഹിച്ചു വ്യാപരിക്കാന്‍ ബെനഡിക്‌ട്
പ്രദര്‍ശിപ്പിച്ച തീക്ഷണത ക്രിസ്‌തീയ പരിപൂര്‍ണ്ണത പ്രാപിക്കാനുള്ള
അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമാക്കുന്നുണ്ട്. നിയമവാഴ്‌ചയെ
പുച്ഛിക്കുന്നതായി വി.ബെനഡിക്‌ടിനെ പോലുള്ളവരുടെ ചിന്താഗതി
മനസ്സിലാക്കുന്നത് ഉപകാരപ്രദമായിരിക്കും.
വിചിന്തനം: സകലത്തിന്റെയും നാഥനായ ഈശോ, എന്റെ ഹൃദയം അങ്ങ് കാണുന്നു.
എന്റെ ആഗ്രഹങ്ങള്‍ അങ്ങ് അറിയുന്നു. എനിക്കുള്ള സമസ്‌തവും അങ്ങയുടേതാണ്.
ഞാന്‍ അങ്ങയുടെ ആടാണ്. പിശാചിനെ ജയിക്കാന്‍ എനിക്ക് ശക്തി നല്‍കുക
(വി.അഗാത്താ).
ഇതരവിശുദ്ധര്‍:
1. അമ്മോണിയൂസും മൊദസ്‌തൂസും ര. ര. +? അലെക്‌സാന്‍ട്രിയാ.
2. ആന്റണി കൌളയാസു മെ. +901 കോണ്‍സ്റ്റാന്റിനോപ്പിള്‍ പേട്രിയാര്‍ക്ക്.
3. ബര്‍സെലോണിയായിലെ എവുലാലിയ (അവുലായിര്‍) ക. ര. +304.
4. ഡാമിയന്‍ എന്ന പേരില്‍ ആഫ്രിക്കയിലും റോമയിലും ഓരോ രക്തസാക്ഷികളുള്ളതായി ബോളന്റിസ്റ്റ്‌സ് അഭിപ്രായപ്പെടുന്നു.
5. എഥെല്‍വോള്‍ഡ് (എദിലോള്‍ഡ്) മെ. +740 ലിന്റിസുഫോണ്‍ ബിഷപ്പ്
6. വെറോണായിലെ ഗൌദെന്‍സിയൂസു മെ. +465.
| 13- റിച്ചിയിലെ വി.കാഥറിന്‍ (1522-1589)
റിച്ചിയിലെ വി.കാഥറിന്‍ (1522-1589)
ഫ്‌ളോറന്‍സില്‍ റിച്ചി എന്നൊരു സമ്പന്ന കുടുംബത്തില്‍ കാഥറിന്‍ ജനിച്ചു.
ജ്ഞാനസ്‌നാന നാമം അലെക്‌സാന്‍ട്രിനാ എന്നായിരുന്നു. അമ്മ തന്റെ
ശിശുപ്രായത്തില്‍ മരിച്ചതിനാല്‍ അതീവഭക്തയായ അമ്മാമ്മയാണ് കുഞ്ഞിനെ
വളര്‍ത്തിയത്. 14##ാമത്തെ വയസില്‍ അലെക്‌സാന്‍ട്രിനാ ഡൊമിനിക്കന്‍
സഭയില്‍ ചേര്‍ന്നു കാഥറൈന്‍ എന്നാ നാമം സ്വീകരിച്ചു. രണ്ടുവര്‍ഷം അവള്‍
തീരെ സുഖമുണ്ടായിരുന്നില്ല; കോപം അനിയന്ത്രിതമായിരുന്നു. നമ്മുടെ
കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ധ്യാനമായിരുന്നു അവളുടെ ആശ്വാസം.
അദ്‌ഭുതകരമായ രീതിയില്‍ ആ സുഖക്കേടു മാറി. അതോടെ അവള്‍ പ്രായശ്ചിത്തവും
പ്രാര്‍ത്ഥനയും വര്‍ദ്ധിപ്പിച്ചു. ആഴ്‌ചയില്‍ രണ്ടുമൂന്നുദിവസം അപ്പവും
വെള്ളവും മാത്രമാണ് കഴിച്ചിരുന്നത്; ഒരു ദിവസം ഒന്നും
ഭക്ഷിച്ചിരുന്നില്ല, സഭാനിയമമനുവദിച്ചിരുന്നിടത്തോളം സ്വശരീരത്തില്‍
ചമ്മട്ടി കൊണ്ട് അടിച്ചുപോന്നു. അവളുടെ പ്രായശ്ചിത്തരൂപിയേക്കാള്‍
അദ്‌ഭുതാവഹമായിരുന്നു അവളുടെ എളിമയും അനുസരണയും ശാന്തതയും. ആരെങ്കിലും
സ്‌തുതിച്ചു സംസാരിക്കുന്നതും എന്തെങ്കിലും ബഹുമാനം പ്രകാശിപ്പിക്കുന്നതും
അവള്‍ക്ക് അരോചകമായിരുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും ധ്യാനവും
കൊണ്ടാണ് ഈദൃശ്യമായ ആത്മനിയന്ത്രണം അവള്‍ പ്രാപിച്ചത്.
കാഥറിന്റെ ജീവിത വിശുദ്ധി ഗ്രഹിച്ചിരുന്ന സഭാംഗങ്ങള്‍ അവളെ
ചെറുപ്പത്തില്‍തന്നെ നോവിസ് മിസ്‌ട്രസാക്കി; 25-ാമത്തെ വയസില്‍
ആജീവനാന്തമഠാധിപതിയായി തിരഞ്ഞെടുത്തു. ഇതിനിടക്ക് രോഗികളെ
ശുശ്രൂഷിക്കുന്നതും ദരിദ്രരെ സംരക്ഷിക്കുന്നതും അവള്‍ പ്രിയംകരമായിരുന്നു.
രോഗിയില്‍ ക്രിസ്‌തുവിനെ കണ്ടിട്ട് കാഥറിന്‍ മുട്ടിന്മേല്‍ നിന്നാണ്
അവരെ ശുശ്രൂഷിച്ചിരുന്നത്. പ്രാറ്റിലെ തന്റെ മഠം വിടാതെ തന്നെ റോമയില്‍
വസിക്കുന്ന ഫിലിപ്പ് നേരിയോട് അവള്‍ സംസാരിക്കുകയുണ്ടായെന്ന് അഞ്ചു
സാക്ഷികള്‍ ബോളന്റിസ്റ്റുകാര്‍ക്ക് മൊഴികൊടുത്തിട്ടുണ്ട്; 15-ാം
ഗ്രിഗോറിയോസു മാര്‍പ്പാപ്പാ എഴുതിയ നാമകരണലേഖനത്തില്‍ ഇക്കാര്യം എടുത്തു
പറഞ്ഞിട്ടുണ്ട്.
കാഥറിന്റെ പ്രധാന ധ്യാനവിഷയം കര്‍ത്താവിന്റെ പീഢാനുഭവമാണ് എല്ലാ ആഴ്‌ചയുലം
വ്യാഴാഴ്‌ച ഉച്ചമുതല്‍ വെള്ളിയാഴ്‌ച മൂന്നുമണിവരെ പീഢാനുഭവത്തെപ്പറ്റി
ധ്യാനിച്ചു അമരുമായിരുന്നു. കര്‍ത്താവിന്റെ തിരുമുറിവുകള്‍ അവളില്‍
പതിഞ്ഞിരുന്നു.
ശുദ്ധീകരണാത്മാക്കളോട് ഇവള്‍ക്കുണ്ടായിരുന്ന ഭക്തിയും അനിതരസാധാരണമാണ്.
നാട്ടുകാര്‍ ആരെങ്കിലും മരിക്കുമ്പോള്‍ അവളുടെ പ്രാര്‍ത്ഥന തേടിയിരുന്നു.
തന്റെ പ്രാര്‍ത്ഥന വഴി ശുദ്ധീകരണസ്ഥളത്തില്‍ നിന്ന് രക്ഷപ്പെട്ട ചില
ആത്മാക്കള്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടു നന്ദി പറഞ്ഞിട്ടുമുണ്ട്.
അന്തിമരോഗം അല്‌പം ദീര്‍ഘമായിരുന്നു. വളരെ സന്തോഷത്തോടെ രോഗത്തിന്റെ
വേദനകള്‍ സഹിച്ച് 1589 ഫെബ്രുവരി 2-ാം തീയതി കര്‍ത്താവിന്റെ കാഴ്‌ചവപ്പു
തിരുനാള്‍ ദിവസം കാഥറിന്‍ ഈ ലോകത്തോടു യാത്ര പറഞ്ഞു. 1746-ല്‍ 14-ാം
ബെനഡിക്‌ടു മാര്‍പ്പാപ്പാ കാഥറിനെ പുണ്യവതിയെന്ന പേര്‍ വിളിച്ചു.
വിചിന്തനം: സൃഷ്‌ടികളില്‍ നിന്നുള്ള ആശ്വാസത്തില്‍ നിന്ന് നീ എത്രയധികം
പിന്മാറുമോ അത്രയധികം മാധുര്യവും ശക്തിയുമുള്ള ആശ്വാസങ്ങള്‍ നീ ദൈവത്തില്‍
കണ്ടെത്തും എന്ന ക്രിസ്‌താനുകരണ വാക്യം എത്ര വാസ്‌തവം.
ഇതര വിശുദ്ധര്‍
1. അഗാമ്പൂസ് (1-ാം ശതാബ്‌ദം) നടപടി പുസ്‌തകം 11:28; 21:10 -12 എന്നീ വാക്യങ്ങളില്‍ ഈ പ്രവാചകന്റെ പേരു കാണാം.
2. അയിമോ (അയിമോനിയൂസ്) സ. +790 മിലാന്‍.
3. ബെനിഞ്ഞൂസ് പു. ര. +303 ഉമ്പ്രിയാ.
4. മോഡോംനോക്ക് (ഡോംനോക്ക്, ഡോമിനിംഗ്) മെ. +550 ഐറിഷ്.
5. ഡൈനോഗു. (7-ാം ശതാബ്‌ദം) വെയിത്സ്.
| 14- വി.സിറിലും (827-868)മെത്തോഡിയൂസും(826-885)
വി.സിറിലും (827-868) മെത്തോഡിയൂസും (826-885)
തെസലോണിക്കായില്‍ ജനിച്ച രണ്ടും സഹോദരന്മാരാണിവര്‍. ലൗകിക ബഹുമാനങ്‌ഹളും
സുഖങ്ങളും പരിത്യജിച്ച് ബോസ്‌ഫരസ്സില്‍ ഒരാശ്രമത്തില്‍ ചേര്‍ന്ന് ഇവര്‍
വൈദികരായി. 858-ല്‍ ഇരുവരും കൂടി കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി മിഷന്‍
പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പല ഖാസര്‍മാരെ അവര്‍ മാനസാന്തരപ്പെടുത്തി.
863-ല്‍ രണ്ടു സഹോദരന്‍മാരും കൂടെ മൊറാവിയായിലേക്കു തിരിച്ചു. സിറില്ലി
എന്ന നാമധേയത്തില്‍ ഒരക്ഷരമാല സിറില്‍ കണ്ടുപിടിച്ചു; അതാണ് റഷ്യന്‍
അക്ഷരമാലയുടെ അടിസ്ഥാനം. മെത്തോഡിയൂസ്സിന്റെ സഹായത്തോടെ സിറില്‍
സ്‌ളാവുഭാഷയിലേക്ക് തിരുക്കര്‍മ്മങ്ങളും സുവിശേഷങ്ങളും പരിഭാഷപ്പെടുത്തി.
അവിടെനിന്ന് അവര്‍ റോമിയിലേക്കു പോയി; രണ്ടു പേരും മെത്രാന്‍മാരായി
അഭിഷേകം ചെയ്യപ്പെട്ടു. അവിടെവെച്ച് സിറില്‍ മരിച്ചു. മെത്തോഡിയൂസു
മൊറാവിയായുടേയും വന്നോണിയുടേയും ആര്‍ച്ചുബിഷപ്പായി. അവിടെ അദ്ദേഹം
ജര്‍മ്മന്‍ മെത്രാന്‍മാരോട് ഏറ്റുമുട്ടേണ്ടിവരികയും അവര്‍ അദ്ദേഹത്തെ
സ്ഥാനഭ്രഷ്‌ടനാക്കി ജയിലിലടയ്‌ക്കുകയും ചെയ്‌തു. യോഹന്നാന്‍ പാപ്പാ
എട്ടാമന്‍ അദ്ദേഹത്തെ പൂര്‍വ്വസ്ഥാനത്തേക്കുയര്‍ത്തി. പിന്നീട് ഉത്തര
മൊറീവിയായില്‍ ബൊഹീമ്യരേയും പോളൂഷുകാരേയും ജ്ഞാനസ്‌നാനപ്പെടുത്തുകയും
ചെയ്‌തു. മെത്തോഡിയൂസ്സു കോണ്‍സ്റ്റാന്‍ഡിനേപ്പിളില്‍ മരിച്ചു. സിറിലും
മെത്തോഡിയൂസ്സും അഭിമുഖം നിന്ന് ഒരു പള്ളി
താങ്ങിപ്പിടിച്ചിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളത്.
സ്‌ളാവോണിക്ക് സഭയുടെ സ്ഥാപകന്‍മാര്‍.
വിചിന്തനം: ജ്യേഷ്‌ഠാനുജന്‍മാര്‍ ഇങ്ങനെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്
എത്ര മധുരവും മനോഹരവുമാണ്. സിറില്ലിന്റേയും മെത്തോഡിയൂസ്സിന്റേയും
സഹോദരസ്‌നേഹം ജ്യേഷ്‌ഠാനുജന്മാര്‍ക്ക് ഉത്തേജകമായിരിക്കട്ടെ.
II വി.വലെന്റയിന്‍ (+270) രക്തസാക്ഷി
ക്ലോഡിയസു ദ്വിതീയന്റെ മതപീഡനകാലത്ത് രക്തസാക്ഷികളെ സഹായിച്ചിരുന്ന ഒരു
പുരോഹിതനാണ് വലെന്റയിന്‍. വി.മാരിയൂസും കുടുംബവും വലെന്റയിന്റെ
സഹായത്തിനുണ്ടായിരുന്നു. അവസാനം വലെന്റിയനും അറസ്റ്റു ചെയ്യപ്പെടുകയും
റോമന്‍ പ്രീഫെക്‌ടിന്റെ അടുക്കലേക്ക് ആനയിക്കപ്പെടുകയും ചെയ്‌തു.
ക്രിസ്‌തീയ വിശ്വാസം നിഷേധിക്കുകയാണെങ്കില്‍ പല സമ്മാനങ്ങളും
നല്‌കാമെന്ന് പ്രീഫെക്‌ട് വലെന്റയിനോട് വാഗ്‌ദാനം ചെയ്‌തു. അവയൊക്കെ
ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ പ്രീഫെക്‌ട് ആജ്ഞാപിച്ചു: വലെന്റയിനെ
വടികൊണ്ടടിക്കുക; അനന്തരം അവന്റെ തല വെട്ടുക. 270 ഫെബ്രുവരി 14-ാം തീയതി
ആയിരുന്നു അദ്ദേഹത്തിന്റെ ശിരച്ഛേദനം.
വലെന്റയിന്റെ സ്‌മരണയ്‌ക്കായി ജൂലിയൂസു പാപ്പാ പ്രഥമന്‍ ഒരു പള്ളി
പണിയിക്കുകയുണ്ടായി. വി.ഗ്രിഗറി കൂദാശാപുസ്‌തകത്തില്‍ രക്തസാക്ഷിയായ
വാലെന്റയിന്‍ അനുസ്‌മരിക്കപ്പെടുന്നുണ്ട്.
ഫെബ്‌റുവാത്തോയൂത്തോ എന്ന ദേവിയുടെ ബഹുമാനാര്‍ത്ഥം ഫെബ്രുവരി 15-ാം തീയതി
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ പേര്‍ നറുക്കിട്ടെടുക്കുകയും അവരെ
സേവിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായമുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ക്കു
നല്‍കുന്ന നറുക്കിന് വലെന്റയിന്‍ എന്നായിരുന്നു പേര്‍.
വി.ഫ്രാന്‍സീസുസെയിത്സ് ഈ സമ്പ്രദായം നിര്‍ത്തി. പകരം അവരവര്‍
അനുകരിക്കേണ്ട വിശുദ്ധരുടെ പേരെഴുതിക്കൊടുത്തിരുന്നു.
വിചിന്തനം: ഓരോ ദിവസവും ഓരോ വിശുദ്ധന്റെ ജീവചരിത്രം വായിച്ച് അവരുടെ
വിശിഷ്‌ട മാതൃകയെപ്പറ്റി സ്‌നേഹപൂര്‍വ്വം ധ്യാനിക്കുന്നത് എത്രയും
ഉചിതമാണ്.
ഇതര വിശുദ്ധര്‍
1. അബ്രഹാം മെ. ര. +422 മെസോപ്പൊട്ടേമിയായില്‍ ഹാരാന്റെ ബിഷപ്പ്
2. സിറിയോനും ബാസ്സിയനും അഗാഥെയും മോസ്സെസ്സും അലെക്‌സാന്‍ട്രിയാ.
3. ഡയനീഷ്യസും അമ്മോണിയൂസും അലക്‌സാന്‍ട്രിയാ.
4. സെറെന്റോയിലെ ആന്റോണിനൂസു മ. ബെന +380 ഇറ്റലി
5. ബാസൂസ്, ആന്റണി, പ്രേട്ടോളിക്കൂസ് അലെക്‌സാന്‍ട്രിയാ.
| 15- വി. ഫൗസ്‌തീനൂസ് (+121)
വി. ഫൗസ്‌തീനൂസ് (+121) രക്തസാക്ഷി
അഡ്രിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനം നടമാടുന്ന കാലം. ബ്രേഷ്യായിലെ
മെത്രാന്‍ ഒളിവിലായിരുന്നു. തല്‍സമയം രണ്ട് കുലീന സഹോദരന്മാര്‍
ഫൗസ്‌തീനൂസും ജോവിറ്റായും ക്രിസ്‌തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ
തീക്ഷണത വിജാതീയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു; അചിരേണ പ്രസ്‌തുത
വൈരാഗ്യം രണ്ടു സഹോദരന്‍മാരുടേയും മഹത്വമേറിയ രക്തസാക്ഷിത്വത്തിന്
വഴിതെളിച്ചു.
ഒരു വിജാതീയ വീരനായ ജൂലിയന്‍ അവരെ പിടിച്ച തടങ്കലിലാക്കി. അഡ്രിയന്‍
ചക്രവര്‍ത്തി അന്ന് ബ്രേഷ്യായിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അത്
ജൂലിയന്റെ ഗര്‍വ് വര്‍ദ്ധിപ്പിച്ചു. പലവിധ മര്‍ദ്ദനങ്ങളും ഭീഷണികളും
പ്രയോഗിച്ചു ക്രിസ്‌തീയ വിശ്വാസം നശിപ്പിച്ചു ചക്രവര്‍ത്തിയെ
പ്രസാദിപ്പിക്കാന്‍ ജൂലിയന്‍ കിണഞ്ഞു പരിശ്രമിച്ചു. എല്ലാ അടവുകളും
പരാജയപ്പെട്ടപ്പോള്‍ ഫൗസ്‌തീനൂസിന്റേയും സഹോദരന്റേയും തല വെട്ടിനീക്കാന്‍
ഉത്തരവുണ്ടായി. 121-ാം ആണ്ടിലായിരിക്കണം അവരുടെ രക്തസാക്ഷിത്വം. ബ്രേഷ്യാ
നഗരത്തിന്റെ പ്രധാന മധ്യസ്ഥന്മാരാണ് ഈ രണ്ടു സഹോദരരക്തസാക്ഷികള്‍. എല്ലാ
മാര്‍ട്ടിറോളജികളിലും ഇരുവരുടേയും പേരുകള്‍ കാണുന്നുണ്ട്. ഒരു പ്രാചീന
ദേവാലയം അവരുടെ സ്‌മരണ നിലനിറുത്തിക്കൊണ്ടിരിക്കുന്നു.
ക്രിസ്‌തുവിന്റെ ചൈതന്യം രക്തസാക്ഷിത്വത്തിന്റെ ചൈതന്യമാണ്.
പ്രായശ്ചിത്തത്തിന്റെയും ആശാനിഗ്രഹത്തിന്റെയും ചൈതന്യമാണ്.
പാപത്തിന്റേയും മരണത്തിന്റേയും പ്രതീകമായ പഴയമനുഷ്യനെ ഉരിഞ്ഞു മാറ്റണം.
ശരീരത്തെ വേദനിപ്പിക്കുന്നവ ആത്മാവിന് ജീവന്‍ നല്‍കുന്നു. ശരീരത്തെ
നിഗ്രഹിക്കുമ്പോള്‍ ആത്മാവ് തഴച്ചുവളരുന്നു. ദൈവം സ്‌നേഹം
ആശാനിഗ്രഹത്തിന്റേയും ക്ഷമയുടേയും അനുസരണയുടേയും എളിമയുടേയും ശാന്തതയുടേയും
ചൈതന്യം നിവേശിപ്പിക്കുന്നു. സഹനം മധുരമാകുന്നു. ഭൗമികവസ്‌തുക്കളോട്
ഒട്ടിപ്പിടിക്കാതെ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചു ജീവിക്കുന്നവര്‍ക്ക്
നിത്യജീവന്റെ മാധുര്യം അനുഭവവേദ്യമാകും.
വിചിന്തനം: മനുഷ്യര്‍ എന്നില്‍ നിന്ന് വലിയ കാര്യങ്ങള്‍
പ്രതീക്ഷിക്കുമ്പോള്‍ ഞാന്‍ ആനന്ദിക്കുന്നു. അവര്‍ പ്രതീക്ഷിക്കുന്നതില്
കൂടുതല്‍ ഞാന്‍ നല്‍കുന്നു (വി.മെക്കുടില്‍ഡിനോട് കര്‍ത്താവ് പറഞ്ഞ
വാക്കുകള്‍).
ഇതരവിശുദ്ധര്‍
1. അഗാപ്പെ ക. ര. +273 ടെര്‍ണി.
2. ബെറാക്ക് (ബെറാക്കിയാസ്, ബെറാക്കിയൂസ്) മ. (6-ാം ശതാബ്‌ദം) അയര്‍ലെന്റ്.
3. സര്‍ത്തൂണിനൂസും കാസ്‌തൂലൂസും മാഞ്ഞൂസും ലൂസിയൂസും ര. ര. +273 ടെര്‍ണി, ഇറ്റലി.
4. ക്രാത്തോണും കൂട്ടരും ര. ര. +273 ഭാര്യയും കുട്ടികളും റോമയില്‍ വച്ചു കൊല്ലപ്പെട്ടു.
5. ഡെക്കൊറാസൂസ് മെ. +605 കാപ്പുവാ ബിഷപ്പ്.
6. സോച്ചോവ (ഡോഗ്വിന്‍) +473 അള്‍ഡ്‌റ്റെര്‍.
| 16- വി.ജൂലിയാന
വി.ജൂലിയാന, രക്തസാക്ഷി
വിശുദ്ധരുടെ ജീവചരിത്രകാരന്‍മാരില്‍ പ്രഥമനായ ആള്‍ബെന്‍ ബെട്ടലര്‍ നാലഞ്ചു
വരികളേ ജൂലിയാനയെപ്പറ്റി എഴുതിയിട്ടുള്ളൂ. ജൂലിയാന ഒരു
രക്തസാക്ഷിണിയാണെന്ന് നിശ്ചമായി അറിയാം. വേദപാരംഗതനായ ബീഡ് തന്റെ
മാര്‍ട്ടിറോളജിയില്‍, ജൂലിയാനായുടെ നടപടികള്‍ എന്ന ഗ്രന്ഥമനുസരിച്ച്
ജൂലിയാന ജീവിച്ചിരുന്നത് നിക്കൊഡോമിയായിലാണ്. സെനറ്റര്‍ എലിസെയൂസുമായി
വിവാഹം നിശ്ചയിച്ചിരിക്കുമ്പോഴാണ് അവളുടെ രക്തസാക്ഷിത്വം.
ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വീജാതീയനും ക്രൈസ്‌തവ
വിരുദ്ധനുമായിരുന്നു. മാക്‌സിമിനായാനൂസിന്റെ മര്‍ദ്ദനകാലത്ത് വളരെയേറെ
പീഡനങ്ങള്‍ക്കുശേഷം അവളുടെ ശിരസ്സ് ഛേദിക്കപ്പെടുകയാണുണ്ടായത്.
താമസിയാതെ ഒരു കുലീനവനിത നിക്കൊഡോമിയാ സന്ദര്‍ശിക്കാനിടയാകയും ജൂലിയാനയുടെ
പൂജ്യാവശിഷ്‌ടം ഇറ്റലിയിലേക്ക് കൊണ്ടുപോയി കമ്പാനിയായില്‍
സംസ്‌കരിക്കുകയും ചെയ്‌തു.
ജൂലിയാനയുടെ നടപടി പുസ്‌തകത്തില്‍ പിശാചുമായി അവള്‍ നടത്തിയ സമരങ്ങള്‍
വിവരിച്ചിട്ടുണ്ട്. അതിനാലായിരിക്കണം വിശുദ്ധയുടെ ചിത്രത്തില്‍ ഒരു
പിശാചിനെ ശൃംഖലകൊണ്ട് ബന്ധിച്ചിട്ടുള്ളതും വിശുദ്ധ അതിനെ
വലിച്ചിഴക്കുന്നതുമായി കാണുന്നത്.
ചിലര്‍ കൂമായിലെ ജൂലിയാനയേയും നിക്കൊഡോമിയായിലെ ജൂലിയാനയും വെവ്വേറെ
വ്യക്തികളായി കാണാതെ രണ്ടുപേരുടേയും ജീവചരിത്രം കൂട്ടിക്കുഴച്ചിട്ടുണ്ട്.
വി.ജെറോമിന്റേയും വി.ഗ്രിഗരിയുടേയും ദൃഢമായ അഭിപ്രായം ജൂലിയാനയുടെ
രക്തസാക്ഷിത്വം ഡിയോക്ലീഷന്യന്‍ ചക്രവര്‍ത്തിയുടെ കാലത്താണെന്നാണ്.
ജാനുവാരിയ എന്ന ഒരു ഭക്തസ്‌ത്രീ വി.ജൂലിയാനയുടെ സ്‌തുതിക്കായി ഒരു ദൈവാലയം
നിര്‍മ്മിക്കുകയും അതില്‍ രക്തസാക്ഷിണിയുടെ സ്വല്‌പം പൂജ്യാവശിഷ്‌ടം
സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.
വിചിന്തനം: രക്തസാക്ഷികളോട് പ്രാചീന ക്രിസ്‌ത്യാനികള്‍ക്കുണ്ടായിരുന്ന
ഭക്തി എത്രയും തീക്ഷണമായിരുന്നുവെന്ന് ഓരോ ജീവചരിത്രം വായിക്കുമ്പോഴും
നമുക്ക് കൂടുതല്‍ സുവിദമാകുന്നതാണ്. വാസ്‌തവത്തില്‍ ടെര്‍ടുളിയന്‍
പ്രസ്‌താവിച്ചിട്ടുള്ളതുപോലെ രക്തസാക്ഷികളുടെ ചുടുനിണം ക്രിസ്‌ത്യാനികളെ
ഉല്‌പാദിപ്പിക്കുന്ന ബീജമാണ്.
ഇതരവിശുദ്ധര്‍
1. അഗാനൂസു, മ. ബെന. +1100 കമ്പാനിയാ.
2. ഏലിയാസും ജെറെമിയാസും ഇസയാസും സാമുവലും ദാനിയേലും ര. ര. +309 ഇവര്‍
സേസരയില്‍ വച്ച് ശിരച്ഛേദനം ചെയ്യപ്പെട്ട ഈജിപ്‌തുകാരാണ്.
3. ഫൗസ്‌തിനൂസു. മെ. +381 ബ്രേഷ്യാ ബിഷപ്പ്.
| 17- മേരിദാസന്മാര്‍
മേരിദാസന്മാര്‍ (Servites Of Mary)
1233-ല്‍ സ്ഥാപിതമായ ഒരു സഭയാണ് മേരിദാസന്മാര്‍ എന്ന സഭ. മാര്‍ട്ടിന്‍
പഞ്ചമന്‍ മാര്‍പ്പാപ്പാ അഞ്ചാം യാചക സഭ എന്നു പേര്‍ വിളിച്ചു.
ഫ്‌ളോറെന്‍സിലെ എഴു പ്രഭുകുടംബാംഗങ്ങളാണ് ഈ സഭയുടെ സ്ഥാപകര്‍.
ബോണ്‍ഫീലിയൂസ്, ബോനയുംക്താ, അമിദേവൂസു, ഹ്യൂഗ്, മനേത്തൂസ്,
സോസ്‌തേനൂസ്, അലക്‌സിയൂസ് എന്നിവരാണ്. 1888-ല്‍ എല്ലാവരേയും
വിശുദ്ധരെന്ന് നാമകരണം ചെയ്‌തു. 1233-ലെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിവസം
മേല്‌പറഞ്ഞ ഏഴുയുവാക്കള്‍ക്ക് ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് അവരോട്
ലൗകികാര്‍ഭാടങ്ങള്‍ പരിത്യജിച്ച് തന്റെ സേവനത്തിനു വരാന്‍ ആവശ്യപ്പെട്ടു.
ഫ്‌ളോറന്‍സിനടുത്ത് ലാക്‌മാര്‍സിയാ എന്ന പ്രദേശത്താണ് പ്രഥമാശ്രമം അവര്‍
സ്ഥാപിച്ചത്. മോന്തെസെനാരിയോയിലായിരുന്നു രണ്ടാമത്തെ ആശ്രമം.
അവിടെവച്ച് ദൈവമാതാവു തന്നെയത്രേ അവര്‍ക്ക് സഭാവസ്‌ത്രം നല്‌കിയത്.
വി.അഗുസ്റ്റിന്റെ നിയമങ്ങള്‍ അനുസരിക്കാനാണ് ദൈവമാതാവ്
നിര്‍ദ്ദേശിച്ചത്. 1249-ല്‍ സഭയ്‌ക്കു പ്രാഥമികാംഗീകാരം ലഭിച്ചു.
1272-ല്‍ സഭ നിര്‍ത്തലാക്കപ്പെട്ടു. 1304-ല്‍ സഭയ്‌ക്കു സ്ഥിരമായ അംഗീകരണം
സിദ്ധിക്കുകയുണ്ടായി. അനിതരസാധാരണമായിരുന്നു ഈ സഭയുടെ വളര്‍ച്ച.
1285-ല്‍ ഈ സഭയ്‌ക്ക് പതിനായിരം അംഗങ്ങളുണ്ടായിരുന്നു. ഫ്രാന്‍സിലും
സ്‌പെയിനിലും ഇറ്റലിയിലും ജര്‍മ്മനിയിലുമായി നൂറ് അംഗങ്ങളുണ്ടായിരുന്നു.
1867-ല്‍ ഇംഗ്ലണ്ടിലും 1870-ല്‍ അമേരിക്കയിലും ആശ്രമങ്ങളാരംഭിച്ചു.
മേരീദാസന്മാര്‍ ആഘോഷവൃതങ്ങളെടുക്കുന്നു; ദൈവമാതാവിന്റെ ഏഴു വ്യാകുലതകളോടുള്ള ഭക്തി പ്രത്യേക വിധത്തില്‍ അഭ്യസിക്കുന്നു.
വിചിന്തനം: മേരീദാസന്മാര്‍ക്ക് ദൈവം നല്‌കിയ അനുഗ്രഹം അസാധാരണമാണ്.
അങ്ങനെ ചിലര്‍ക്ക് അസാധാരണ വരങ്ങള്‍ ലഭിക്കുമ്പോള്‍ നാം അസൂയപ്പെടാതെ
നമുക്ക് ലഭിക്കുന്ന വരങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ ശ്രമിക്കാം.
ഇതര വിശുദ്ധര്‍:
1. കഗ്‌ളിയായിലെ ബെനഡിക്‌ട് മെ. ബെന. +1112 സര്‍ഡീനിയായില്‍ ഡോളിയായിലെ ബിഷപ്പ്.
2. കോണ്‍സ്റ്റാബിലിസു മ. ബെന. 1124 സലേര്‍സോയിലെ ആബട്ടു.
3. ഡൊണാത്തൂസും ഡെക്കൂന്തിയിനും റോമളൂസും കൂട്ടരും ര. ര. +304 വെനിസില്‍ വെച്ച്
രക്തസാക്ഷിത്വം വരിച്ച 89 പേര്‍.
4. എവര്‍മോഡ് മെ. +1128 റാറ്റ്‌സ്‌ബര്‍ഗു ബിഷപ്പ് പ്രെമോണ്‍സ്‌ത്രന്‍സിയന്‍ സഭാംഗമായിരുന്നു.
| 18- വി.ശെമയോന്‍ (+116)
വി.ശെമയോന്‍ (+116) രക്തസാക്ഷി
ജെറുസലേമിലെ ബിഷപ്പായിരുന്ന ചെറിയ യാക്കോബ് 62-ല്‍
വധിക്കപ്പെട്ടുവെന്നാണ് പാരമ്പര്യം. അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് ഇവിടെ
പ്രതിപാദിക്കുന്ന ശെമയോന്‍. അദ്ദേഹം വി.യൗസേപ്പിന്റെ സഹോദരനായ
ക്ലെയോഫാസിന്റേയും കന്യകാംബികയുടെ സഹോദരിയായ മറിയത്തിന്റെയും മകനാണ്.
ചെറിയ യാക്കോബിന്റേയും യൂദായുടേയും അനുജനാണ് ശെമയോനെന്നും സ്വസഹോദരനായ
യാക്കോബിനെ ഭരണത്തില്‍ സഹായിച്ചിരുന്നുവെന്നും കരുതപ്പെടുന്നു.
വി. പത്രോസിന്റേയും പൗലോസിന്റേയും രക്തസാക്ഷിത്വത്തിനു ശേഷം ജെറൂസലം ഉടനെ
റോമാക്കാര്‍ ആക്രമിക്കുമെന്നും അതിനാല്‍ എല്ലാവരും സ്ഥലം വിടണമെന്നും
ക്രിസ്‌ത്യാനികള്‍ക്കു ദൈവത്തില്‍ നിന്ന് വെളിപാടുണ്ടായി. ബിഷപ്പ്
ശെമയോന്‍ തന്റെ ജനങ്ങളെ ജോര്‍ഡാന്‍ കടത്തി പെല്ലാ എന്ന നഗരത്തില്‍
താമസിപ്പിച്ചു. വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയുടെ ജറൂസലം ആക്രമണത്തിനുശേഷം
ക്രിസ്‌ത്യാനികള്‍ ശെമയോന്റെ നേതൃത്വത്തില്‍ തന്നെ ജെറുസലേമിലേക്കു മടങ്ങി.
അഡ്രിയന്‍ ചക്രവര്‍ത്തിയുടെ ആക്രമണകാലത്തും അനേകം യഹൂദര്‍ ക്രിസ്‌തുമതം
ആശ്ലേഷിച്ചു. ഇത് ശെമയോന്റെ ഹൃദയത്തിന് ആശ്വാസം നല്‌കിയെങ്കിലും രണ്ട്
പാഷണ്‌ഡതകള്‍ അദ്ദേഹത്തിന്റെ ഹദയത്തെ ഭേദിച്ചു. നസറീന്‍കാര്‍ വിശ്വസിച്ചു
ക്രിസ്‌തു യൗസേപ്പിന്റേയും മറിയത്തിന്റേയും സ്വാഭാവിക പുത്രനാണെന്ന്.
എബിയോണ്‍ എന്ന വേറൊരു പാഷണ്‌ഡി നസറീന്‍ അബദ്ധങ്ങള്‍ക്കു പുറമേ വിവാഹമോചനം
അനുവദനീയമാണെന്നും വാദിച്ചു. കുറെ അന്‌ധവിശ്വാസങ്ങളും അയാള്‍ ആശ്ലേഷിച്ചു.
അങ്ങനെയാണ് എബിയണൈറ്റു പാഷണ്‌ഡത ആവിര്‍ഭവിച്ചത്.
ശെമയോന്റെ കാലത്ത് ഈ പാഷണ്‌ഡതകള്‍ ശക്തിപ്പെട്ടില്ല. അദ്ദേഹം മരിച്ചപ്പോള്‍ അവ നരകീയ രോഷത്തോടെ സഭയെ എതിര്‍ത്തു.
വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയും ഡൊമീഷ്യന്‍ ചക്രവര്‍ത്തിയും ദാവീദിന്റെ വംശം
മുഴുവനു കൊന്നൊടുക്കണമെന്ന് ആജ്ഞാപിച്ചിരുന്നു. യഹൂദന്മാര്‍ തക്കം
നോക്കി ശെമയോന്‍ ദാവീദിന്റെ വംശജനാണെന്നും ഒരു ക്രൈസ്‌തവനാണെന്നും റോമന്‍
ഗവര്‍ണര്‍ അറ്റിക്കൂസിനെ അറിയിച്ചു. അദ്ദേഹം ശെമയോനെ കുരിശില്‍
തറയ്‌ക്കാല്‍ വിധിക്കുകയും ചെയ്‌തു. പതിവുള്ള മര്‍ദ്ദനങ്ങള്‍ക്കു ശേഷം
ശെമയോന്‍ കുരിശില്‍ തറയ്‌ക്കപ്പെട്ടു. 43 വര്‍ഷം ശെമയോന്‍ ജെറുസലേം
മെത്രാനായിരുന്നു.
വിചിന്തനം: നമ്മുടെ ക്ഷണികവും ലഘുവുമായ കഷ്‌ടതകള്‍ നിത്യവും അപരിമതിവുമായ
മഹത്വം നമുക്കായി തയ്യാറാക്കുന്നു (2 കൊറി 4:17). ക്രിസ്‌തുവിന്റെ
കുരിശുമരണത്തിനു പകരം ശെമയോന്‍ കുരിശുമരണം തന്നെ കാഴ്‌ചവച്ചു. ആകയാല്‍
കുരിശുകളെ ഓര്‍ത്ത് അധൈര്യപ്പെടാതിരിക്കുക.
ഇതരവിശുദ്ധര്‍:
1. ആഞ്ചില്‍ബെര്‍ട്ട്, (എങ്കെല്‍ബെര്‍ട്ട്) മ. ബെന.+814 ഒരു ജര്‍മന്‍ കവി.
2. ചാരലമ്പിയാസും കൂട്ടരും ര. ര. +293 ഏഷ്യാമൈനര്‍, വി.ചാരമ്പിയാസ് പുരോഹിതനായിരുന്നു.
3. ലുസിയൂസും സില്‍വാനൂസും റൂത്തുളൂസും ക്ലാസിക്കൂസും സെക്കൂസും ഫ്രെക്തുളൂസും മാക്‌സി മൂസും ആഫ്രിക്കന്‍ രക്തസാക്ഷികള്‍.
4. ക്ലോഡ് ദെലാ കൊളമ്പിയേര്‍ 1641-1682 വി.മാര്‍ഗരറ്റ് അലകോക്കിന്റെ
ജ്ഞാനപിതാവായിരുന്ന ഈ ഈശോസഭ വൈദികന്‍ തിരുഹൃദയ ഭക്തിയുടെ
പ്രചാരകനായിരുന്നു.
5. മാക്‌സിമൂസും ക്‌ളവേഡിയൂസും പ്രെപെഡിക്‌നായും അലക്‌സാന്ററും കൂത്തിയാസും
ര. ര. +295 ഡിയോക്‌ളീര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ മര്‍ദ്ദനകാലത്തു
രക്തസാക്ഷിത്വം വരിച്ച ഏതാനും പേര്‍.
| 19- വി.കോണ്‍റാഡ് (1290-1354)
വി.കോണ്‍റാഡ് (1290-1354)
ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയിലെ ഒരംഗമാണ് വി.കോണ്‍റാഡ്.
പിയാസെന്‍സായില്‍ എത്രയും കുലീനമായ ഒരു കുടുംബത്തില്‍ അദ്ദേഹം ജനിച്ചു.
ചെറുപ്പത്തിലേ വിവാഹം കഴിച്ചു. ദൈവഭയത്തില്‍ ജീവിക്കാന്‍ നിരന്തരം അദ്ദേഹം
പരിശ്രമിച്ചുകൊണ്ടിരുന്നു. നായാട്ട് അദ്ദേഹത്തിന്റെ ഒരു
വിനോദമായിരുന്നു. ഒരിക്കല്‍ തന്റെ സേവകരോട് ഒരു കുറ്റിക്കാട്ടില്‍
ഒളിച്ചിരുന്ന കാട്ടുമൃഗത്തെ വെടിവെയ്‌ക്കാന്‍ അദ്ദേഹം ആജ്ഞാപിച്ചു.
വെടിയുണ്ടയേറ്റ് കുറ്റിക്കാടിന് തീ പിടിക്കുകയും കാറ്റുനിമിത്തം തീ
പടര്‍ന്ന് അടുത്തുള്ള വയലുകളും വനങ്ങളും തീയില്‍ ദഹിക്കുകയും ചെയ്‌തു.
അഗ്നിപുറപ്പെട്ടസ്ഥലത്തു നിന്നിരുന്ന ഭിക്ഷുവാണ് തീ കൊടുത്തതെന്നു കരുതി
ആയാളെ അറസ്റ്റു ചെയ്യുകയും വിചാരണ നടത്തി കൊല്ലാന്‍ വിധിക്കുകയും ചെയ്‌തു.
സാധു ഭിക്ഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോള്‍ ദുഃഖാര്‍ത്തനായ
കോണ്‍റാഡ് തന്റെ കുറ്റം ഏറ്റു പറഞ്ഞ് ആ ഭിക്ഷുവിനെ സ്വതന്ത്രനാക്കി.
അഗ്നികൊണ്ട് നേരിട്ട നഷ്‌ടം പരിഹരിക്കാന്‍ കോണ്‍റാഡിന്റെ വസ്‌തു മുഴുവന്‍
കണ്ടുകെട്ടി. ദരിദ്രനായിത്തീര്‍ന്ന കോണ്‍റാഡ് ആദ്യം റോമിയിലേക്കും
അനന്തരം സിസിലിയിലേക്കും പോയി. മുപ്പതുവര്‍ഷം കഠിനതപസ്സില്‍ കഴിച്ചു
ദിവംഗതനായി.
1515-ല്‍ പത്താം ലെയോന്‍ മാര്‍പ്പാപ്പാ നോട്ടോ നഗരത്തിന് അദ്ദേഹത്തിന്റെ
തിരുനാള് ആഘോഷിക്കാന്‍ അനുമതി നല്‍കി. എട്ടാം ഉര്‍ബന്‍ മാര്‍പ്പാപ്പാ
പ്രസ്‌തുതാവകാശം ഫ്രാന്‍സിസ്‌കന്‍ സഭയ്‌ക്ക് മുഴുവന്‍ അനുവദിച്ചു.
കോണ്‍റാഡിനെ ഔദ്യോഗിക നിലയില്‍ നാമകരണം ചെയ്‌തിട്ടില്ലെങ്കിലും
വിശുദ്ധനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫ്രാന്‍സിസ്‌കന്‍ സഭയില്‍
പണ്ടും അദ്ദേഹത്തിന്റെ തിരുനാള്‍ ഫെബ്രുവരി 19-ാം തീയതിയാണ്
കൊണ്ടാടിയിരുന്നതെന്ന് അറിയുന്നു. ഹെര്‍ണിയാ സുഖക്കേടുകാര്‍
അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്.
വിചിന്തനം: വി.കോണ്‍റാഡ് വിവാഹിതനാണ്. വിവാഹം വിശുദ്ധിക്ക് തടസ്സമല്ല.
ഭാര്യയില്‍ നിന്ന് പിരിയേണ്ട സാഹചര്യമുള്ളപ്പോള്‍ അതിലും അദ്ദേഹം
സന്തുഷ്‌ടി പ്രകടിപ്പിച്ചു. ദാരിദ്ര്യമാണ് അദ്ദേഹത്തെ
തപോജീവിതത്തിലേക്കാകര്‍ഷിച്ചത്. ഭാഗ്യപ്പെട്ട ദാരിദ്ര്യമേ എന്ന്
നമുക്ക് പറയാന്‍ കഴിയുമോ?
ഇതര വിശുദ്ധര്‍
1. ബാര്‍ബാത്തൂസ് (ബാര്‍ബാസ്) മെ. +682 ബെനവെന്തോ ബിഷപ്പ്.
2. ഒക്‌സീബിയൂസ് മെ. (1-ാം ശതാബ്‌ദം) സൈപ്രെസ്സില് സോലിയിലെ പ്രഥമ
ബിഷപ്പ്, വി.മാര്‍ക്ക് ജ്ഞാനസ്‌നാനപ്പെടുത്തി, പൗലോസു ശ്ലീഹാ
മെത്രാനായി വാഴിച്ചു.
3. ബെയാത്തൂസ് സ. +789 സ്‌പെയിന്‍
4. ബലീനാ ക. ര. +1135 ഫ്രാന്‍സു, ചാരിത്ര്യസംരക്ഷണത്തിനായി മരിച്ചു.
- വി.കോണ്‍റാഡ് (1290-1354)
വി.കോണ്‍റാഡ് (1290-1354)
ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയിലെ ഒരംഗമാണ് വി.കോണ്‍റാഡ്.
പിയാസെന്‍സായില്‍ എത്രയും കുലീനമായ ഒരു കുടുംബത്തില്‍ അദ്ദേഹം ജനിച്ചു.
ചെറുപ്പത്തിലേ വിവാഹം കഴിച്ചു. ദൈവഭയത്തില്‍ ജീവിക്കാന്‍ നിരന്തരം അദ്ദേഹം
പരിശ്രമിച്ചുകൊണ്ടിരുന്നു. നായാട്ട് അദ്ദേഹത്തിന്റെ ഒരു
വിനോദമായിരുന്നു. ഒരിക്കല്‍ തന്റെ സേവകരോട് ഒരു കുറ്റിക്കാട്ടില്‍
ഒളിച്ചിരുന്ന കാട്ടുമൃഗത്തെ വെടിവെയ്‌ക്കാന്‍ അദ്ദേഹം ആജ്ഞാപിച്ചു.
വെടിയുണ്ടയേറ്റ് കുറ്റിക്കാടിന് തീ പിടിക്കുകയും കാറ്റുനിമിത്തം തീ
പടര്‍ന്ന് അടുത്തുള്ള വയലുകളും വനങ്ങളും തീയില്‍ ദഹിക്കുകയും ചെയ്‌തു.
അഗ്നിപുറപ്പെട്ടസ്ഥലത്തു നിന്നിരുന്ന ഭിക്ഷുവാണ് തീ കൊടുത്തതെന്നു കരുതി
ആയാളെ അറസ്റ്റു ചെയ്യുകയും വിചാരണ നടത്തി കൊല്ലാന്‍ വിധിക്കുകയും ചെയ്‌തു.
സാധു ഭിക്ഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോള്‍ ദുഃഖാര്‍ത്തനായ
കോണ്‍റാഡ് തന്റെ കുറ്റം ഏറ്റു പറഞ്ഞ് ആ ഭിക്ഷുവിനെ സ്വതന്ത്രനാക്കി.
അഗ്നികൊണ്ട് നേരിട്ട നഷ്‌ടം പരിഹരിക്കാന്‍ കോണ്‍റാഡിന്റെ വസ്‌തു മുഴുവന്‍
കണ്ടുകെട്ടി. ദരിദ്രനായിത്തീര്‍ന്ന കോണ്‍റാഡ് ആദ്യം റോമിയിലേക്കും
അനന്തരം സിസിലിയിലേക്കും പോയി. മുപ്പതുവര്‍ഷം കഠിനതപസ്സില്‍ കഴിച്ചു
ദിവംഗതനായി.
1515-ല്‍ പത്താം ലെയോന്‍ മാര്‍പ്പാപ്പാ നോട്ടോ നഗരത്തിന് അദ്ദേഹത്തിന്റെ
തിരുനാള് ആഘോഷിക്കാന്‍ അനുമതി നല്‍കി. എട്ടാം ഉര്‍ബന്‍ മാര്‍പ്പാപ്പാ
പ്രസ്‌തുതാവകാശം ഫ്രാന്‍സിസ്‌കന്‍ സഭയ്‌ക്ക് മുഴുവന്‍ അനുവദിച്ചു.
കോണ്‍റാഡിനെ ഔദ്യോഗിക നിലയില്‍ നാമകരണം ചെയ്‌തിട്ടില്ലെങ്കിലും
വിശുദ്ധനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഫ്രാന്‍സിസ്‌കന്‍ സഭയില്‍
പണ്ടും അദ്ദേഹത്തിന്റെ തിരുനാള്‍ ഫെബ്രുവരി 19-ാം തീയതിയാണ്
കൊണ്ടാടിയിരുന്നതെന്ന് അറിയുന്നു. ഹെര്‍ണിയാ സുഖക്കേടുകാര്‍
അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്.
വിചിന്തനം: വി.കോണ്‍റാഡ് വിവാഹിതനാണ്. വിവാഹം വിശുദ്ധിക്ക് തടസ്സമല്ല.
ഭാര്യയില്‍ നിന്ന് പിരിയേണ്ട സാഹചര്യമുള്ളപ്പോള്‍ അതിലും അദ്ദേഹം
സന്തുഷ്‌ടി പ്രകടിപ്പിച്ചു. ദാരിദ്ര്യമാണ് അദ്ദേഹത്തെ
തപോജീവിതത്തിലേക്കാകര്‍ഷിച്ചത്. ഭാഗ്യപ്പെട്ട ദാരിദ്ര്യമേ എന്ന്
നമുക്ക് പറയാന്‍ കഴിയുമോ?
ഇതര വിശുദ്ധര്‍
1. ബാര്‍ബാത്തൂസ് (ബാര്‍ബാസ്) മെ. +682 ബെനവെന്തോ ബിഷപ്പ്.
2. ഒക്‌സീബിയൂസ് മെ. (1-ാം ശതാബ്‌ദം) സൈപ്രെസ്സില് സോലിയിലെ പ്രഥമ
ബിഷപ്പ്, വി.മാര്‍ക്ക് ജ്ഞാനസ്‌നാനപ്പെടുത്തി, പൗലോസു ശ്ലീഹാ
മെത്രാനായി വാഴിച്ചു.
3. ബെയാത്തൂസ് സ. +789 സ്‌പെയിന്‍
4. ബലീനാ ക. ര. +1135 ഫ്രാന്‍സു, ചാരിത്ര്യസംരക്ഷണത്തിനായി മരിച്ചു.
| 20- വി.എലെവുത്തേരിയൂസ് (+532 )
വി.എലെവുത്തേരിയൂസ് (+532 ) രക്തസാക്ഷി
ക്ലോവിസു രാജാവിന്റെ പിതാവായ കില്‍ഡെറിക്കിന്റെ വാഴ്‌ചയുടെ അവസാനകാലത്ത്
ഫ്രാന്‍സില്‍ ടൂര്‍ണെയി എന്ന സ്ഥലത്ത് എലെവുത്തേരിയൂസ് ജനിച്ചു. പിതാവ്
ടെറെനൂസും മാതാവ് ബ്‌ളാന്തായുമാണ്. ഇരുവരും ക്രിസ്‌ത്യാനികളായിരുന്നു.
സ്‌കെല്‍മിലെ ട്രൈബൂണ്‍ ക്രിസ്‌ത്യാനികള്‍ക്കെതിരായി ഒരു മതമര്‍ദ്ദനം
അഴിച്ചുവിട്ടതിനാല്‍ ടൂര്‍ണായിലെ ക്രിസ്‌ത്യാനികള്‍ ബ്‌ളന്‍ടീമിയത്തേക്കു
പലായനം ചെയ്‌തു. അതിനിടയ്‌ക്ക്, അതായത് 496-ല്‍ ക്ലോവിസു രാജാവ്
മാനസാന്തരപ്പെട്ടു ബ്ലെന്റിയമ്മില്‍ വി.പത്രോസിന്റെ നാമത്തില്‍ ഒരു
ദൈവാലയം നിര്‍മ്മിച്ചു. തെയോഡോറായിരുന്നു ടൂര്‍ണായിലെ ആദ്യത്തെ മെത്രാന്‍;
അദ്ദേഹത്തിന്റെ പിന്‍ഗാമിയാണ് എലെവുത്തേരിയൂസ്.
ക്രിസ്‌തുമത ശിശുവിനെ ദ്രോഹിച്ചുകൊണ്ടിരുന്ന ആര്യന്‍ പാഷണ്‌ഡതയെ
നിര്‍മ്മാര്‍ജനം ചെയ്യാന്‍ എന്തു ചെയ്യാമെന്ന് ഹോര്‍മിസ്‌ദാസു പാപ്പ
ചോദിച്ചപ്പോള്‍ എലെവുത്തേരിയൂസ് ഒരു സൂനഹദേസു വിളിച്ചുകൂട്ടി.
പാഷണ്‌ഡികള്‍ ലജ്ജിതരായി. വൈരാഗ്യം പൂണ്ട പാഷണ്‌ഡികള്‍ ഒരു ദിവസം അദ്ദേഹം
പള്ളിയിലേക്കു പോകുന്ന വഴി നേരെ ചാടിവീണ് അദ്ദേഹത്തെ തല്ലിച്ചതച്ചു.
തല്‍ക്കാലം അദ്ദേഹം സുഖം പ്രാപിച്ചെങ്കിലും താമസിയാതെ മരിച്ചുപോയി.
രൂപതാഭരണം തന്റെ സ്‌നേഹിതനായ വി.മെദാര്‍ദിനെ ഏല്‌പിച്ചുകൊണ്ടാണ് അദ്ദേഹം
ദിവംഗതനായത്.
ടൂര്‍ണായിലെ ഹെന്റി 12 -ാം ശതാബ്‌ദത്തില്‍ എഴുതിയ ഈ ചരിത്രം ചിലര്‍ ചോദ്യം
ചെയ്യുന്നുണ്ടെങ്കിലും എലെവുത്തേരിയൂസ് പ്രശസ്‌തിയാര്‍ജ്ജിച്ച ഒരു
വിശുദ്ധനായിരുന്നുവെന്ന് തീര്‍ച്ചയാണ്. അദ്ദേഹത്തിന്റെ പൂജ്യാവശിഷ്‌ടം
897-ലും 1064-ലും സ്ഥലം മാറ്റിയത് ചരിത്രവസ്‌തുതയാണ്.
വിചിന്തനം: നീതിക്കുവേണ്ടി പീഡകള്‍ സഹിക്കുന്നവര്‍ ഭാഗ്യവാന്‍മാരാണ്.
എലെവുത്തേരിയൂസ് അവിശ്വാസത്തെ ചെറുത്തു. തന്നിമിത്തം കഷ്‌ടതകളും
മര്‍ദ്ദനവും അദ്ദേഹത്തിന്റെ ഭാഗധേയമായി. അവയൊക്കെ ക്രിസ്‌തുവിനെ പ്രതി
സഹിച്ചു വിശുദ്ധനായി. വിശുദ്ധിയുടെ മാര്‍ഗ്ഗമാണ് അദ്ദേഹം
വരച്ചുവച്ചിരിക്കുന്നത്.
ഇതരവിശുദ്ധര്‍:
1. അമാത്താ ക. ദരിദ്ര ക്‌ളാരസഭ +1250 വി.ക്‌ളാരയുടെ സഹോദരീ പുത്രി.
2. ബോള്‍കാന്‍ (ഓള്‍കാന്‍) മെ. +480 അയര്‍ലന്റ്
3. കോള്‍ഗാന്‍ മ. +769 സ്‌കോട്ട്.
4. എവുക്കേരിയൂസ് മെ. ബെന. +743
5. ഫാന്‍കൊ മെ. 512 മേസ്‌ത്രിക്‌ട് ബിഷപ്പ്.
| 21- വി.പീറ്റര്‍ ഡാമിയന്‍ (1007-1072)
വി.പീറ്റര്‍ ഡാമിയന്‍ (1007-1072) മെത്രാന്‍, വേദപാരംഗതന്‍
റവെന്നാ നഗരത്തില്‍ കുലീനമെങ്കിലും ദരിദ്രമായ ഒരു വലിയ കുടുംബത്തില്‍
ഇളയപുത്രനായിട്ടാണ് പീറ്റര്‍ ജനിച്ചത്. ഒരു കുട്ടിയേയും കൂടി
വളര്‍ത്താന്‍ ഭാരമോര്‍ത്ത് ണര്‍ഷം പ്രദര്‍ശിച്ചിപ്പിച്ച മൂത്തമകന്റെ
ക്രൂരസംതൃപ്‌തിക്കുവേണ്ടി അമ്മ ശിശുവിന് അമ്മിഞ്ഞ നല്‍കിയില്ല. പട്ടിണി
കിടന്ന് മരിക്കാറായ ശിശുവിന് ഒരയല്‍ക്കാരി ഭക്ഷണം കൊടുത്തു.
ബാല്യകാലത്തു തന്നെ പീറ്ററിന്റെ മാതാപിതാക്കള്‍ മരിച്ചു. ഒരു
ജ്യേഷ്‌ഠസഹോദരന്‍ അവനെ പന്നിനോട്ടക്കാരനായി നിയോഗിച്ചെങ്കിലും ശരിക്ക്
ഭക്ഷണം കൊടുത്തില്ല.
കഷ്‌ടപ്പെടുന്ന കുഞ്ഞാടിന്റെ ഭക്തിയും സാമര്‍ത്ഥ്യവും മനസ്സിലാക്കി അവന്റെ
വൈദിക സഹോദരന്‍ ഡാമിയനെ തന്റെകൂടെ താമസിപ്പിച്ചു, വിദ്യാഭ്യാസം നല്‌കി.
പാര്‍മ്മാ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 25-ാമത്തെ
വയസില്‍ അവിടെത്തന്നെ അധ്യാപകനായി ജോലി ആരംഭിച്ചു. സര്‍വ്വകലാശാലയിലെ
ലൗകായതികത്വം യുവാവിന് ഇഷ്‌ടപ്പെടാഞ്ഞതിനാല്‍ 28-ാമത്തെ വയസില്‍ ഫൊന്തെ
അവെല്ലാനാ ആശ്രമത്തില്‍ ചേര്‍ന്നു. സന്യാസം ആശ്ലേഷിച്ചു.
നവസന്യാസിയായിരിക്കുമ്പോഴും അതിനുശേഷവും അതിരുകടന്ന പ്രായശ്ചിത്തം ചെയ്‌തു
ക്ഷീണിച്ചു. അവിടെ അദ്ദേഹം വേദശാസ്‌ത്ര പണ്‌ഡിതനായി സഹോദര സന്യാസികളെ
പഠിപ്പിക്കാന്‍ തുടങ്ങി. വി.റൊമുവാള്‍ഡിന്റെ ജീവചരിത്രം അദ്ദേഹം രചിച്ചു.
1043-ല്‍ ഫോന്തെ അവെല്ലാനാ ആശ്രമത്തില്‍ പീറ്റര്‍ പ്രയോരായി; മരണം വരെ ആ
സ്ഥാനം അദ്ദേഹം അലങ്കരിച്ചു. അടി പ്രായശ്ചിത്തം ക്രമമായി അശ്രമങ്ങളില്‍
നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മൊന്തെകസീനോയിലും അത്
ആരംഭിച്ചു. ചില സന്യാസികള്‍ക്ക് അത് ഇഷ്‌ടപ്പെട്ടില്ലായിരുന്നുവെങ്കിലും
പെട്ടെന്ന് അതിന് പ്രചാരം സിദ്ധിച്ചു. ഊണുകഴിഞ്ഞ് ലഘുനിദ്ര
ആശ്രമങ്ങളില്‍ ആരംഭിച്ചതും പ്രായശ്ചിത്തപ്രിയനായ ഡാമിയന്‍ തന്നെയാണ്.
തിരുസ്സഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധിച്ചു. ലാറ്ററന്‍ സൂനഹദോസില്‍
സിമണിക്കെതിരായി നിയമം പാസ്സാക്കുന്നതില്‍ അദ്ദേഹവും കരുവായിരുന്നു.
വൈദികരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം എഴുതിയ ഗൊമോറാ ഗ്രന്ഥം
ഭയങ്കരമാണ്. 1057-ല്‍ പീറ്ററിനെ ഓസ്‌ത്രിയായിലെ മെത്രാനാക്കുകയും
കര്‍ദ്ദിനാളായി ഉയര്‍ത്തുകയും ചെയ്‌തു. കര്‍ദ്ദിനാള്‍സ്ഥാനം അദ്ദേഹം
വേണ്ടെന്നു ശഠിച്ചെങ്കിലും മാര്‍പ്പാപ്പായുടെ നിര്‍ബന്ധത്തിനു വഴിപ്പെട്ടു.
പല കേസുകളും തര്‍ക്കങ്ങളും മധ്യസ്ഥം പറഞ്ഞുതീര്‍ക്കാന്‍ മാര്‍പ്പാപ്പ
കാര്‍ഡിനല്‍ ഡാമിയനെ നിയോഗിച്ചിട്ടുണ്ട്. കരുണമസൃണനായ അദ്ദേഹത്തിന്റെ നയം
സദാ വിജയം വരിച്ചിരുന്നു. ആന്റിപോപ്പായിരുന്ന മാഡലുസിനെ അനുകൂലിച്ച
റവെന്നാ ശീശ്‌മക്കാരെ സ്ഥലം ആര്‍ച്ചു ബിഷപ്പ് മഹറോന്‍ ചൊല്ലി.
കാര്‍ഡിനല്‍ ഡാമിയന്‍ അത്യധികം അധ്വാനിച്ചു മഹറോനില്‍പ്പെട്ടവരെയെല്ലാം
തിരുസ്സഭയുമായി രമ്യപ്പെടുത്തി. 1072 ഫെബ്രുവരി 21-ാം തീയതി പീറ്റര്‍
ഡാമിയന്‍ നിര്യാതനായി. 1828-ല്‍ 12-ാം ലെയോന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ
വേദപാരംഗതനെന്ന് നാമകരണം ചെയ്‌തു. കൈയില്‍ ചമ്മട്ടിയോടുകൂടിയോ പേപ്പല്‍
ബൂളയോടുകൂടിയോ ആണ് അദ്ദേഹത്തിന്റെ ചിത്രം വരയ്‌ക്കുന്നത്.
വിചിന്തനം: ക്രിസ്‌തുവും സഭാസേവനവും നമ്മുടെ ജീവിതത്തിന്റെ പ്രഥമ സ്‌നേഹമായിരിക്കട്ടെ.
ഇതരവിശുദ്ധര്‍
1. ക്ലെര്‍മോണ്ടിലെ അവിത്തൂസ് മെ. +689.
2. ഡാനിയേലും വെര്‍ഡായും +344 ഡാനിയേല്‍ ഒരു പുരോഹിതനും വെര്‍ഡാ ഒരു വനിതയുമാണ്.
3. മെറ്റ്‌സിലെ ഫെലിക്‌സ് മെ. (2-ാം ശതാബ്‌ദം).
4. വെരളൂസും സെക്കുന്തൂസും സിറീസിയൂസും ഫെലിക്‌സും സെര്‍വുളൂസും
സര്‍ത്തൂണിനൂസും ഫോര്‍ത്തൂനാത്തൂസും ഉള്‍പ്പെടെ 26 ആഫ്രിക്കന്‍ +434
5. അമാസ്‌ത്രിസ്സിലെ ജോര്‍ജ് മെ. +825
6. ജെര്‍മ്മാനൂസും റാന്റോആള്‍ഡും ബെന. +877. ട്രെവെ.
| 22- വി.പത്രോസിന്റെ സിംഹാസനം
വി.പത്രോസിന്റെ സിംഹാസനം
പഴയ പഞ്ചാംഗമനുസരിച്ച് ജനുവരി 18-ാം തീയതി വി.പത്രോസിന്റെ
റോമാസിംഹാസനത്തിന്റെ തിരുനാളും 22-ാം തീയതി അന്തിയോക്യാ സിംഹാസനത്തിന്റെ
തിരുനാളും 22-ാം തീയതി അന്തിയോക്യാ സിംഹാസനത്തിന്റെ തിരുനാളും
ആഘോഷിച്ചിരുന്നു. പുതിയ റോമന്‍മീസ്സാലില്‍ കൊടുത്തിട്ടുള്ള പഞ്ചാംഗത്തില്‍
റോമയോ അന്തിയോക്യോയോ ചേര്‍ത്തിട്ടില്ല. പത്രോസിന്റെ പരമാധികാര
സിംഹാസനത്തിന്റെ തിരുനാള്‍ എന്നു മനസ്സിലാക്കിയാല്‍ മതി.
സ്വര്‍ഗ്ഗത്തിന്റെ താക്കോലുകളും കുഞ്ഞാടുകളേയും ചെമ്മരിയാടുകളേയും
മേയ്‌ക്കാനുള്ള അധികാരവും പത്രോസിനു ലഭിച്ചിട്ടുള്ളതാണല്ലോ.
പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം പത്രോസു കുറെനാള്‍
പലസ്‌തീനായില്‍ത്തന്നെ ചിലവഴിച്ചു; അതിനുശേഷം അന്തിയോക്യാലേക്കു പോയി.
അവിടെ ഏഴുകൊല്ലം താമസിച്ചിരുന്നുവെന്ന് വി.ഗ്രിഗറി പറയുന്നു.
റോമയിലേക്ക് പോകുന്നതിനു മുമ്പ് ഏതാനും സംവത്സരം അദ്ദേഹം
അന്തിയോക്യായില്‍ ആസ്ഥാനം ഉറപ്പിച്ചിരുന്നുവെന്ന് എവുസേബിയുസ്, ഒറിജെന്‍,
വി.ജെറോം, വി.ഇന്നൊസെന്റ്, ജെലാസിയൂസ് പാപ്പാ, വി.ക്രിസോസ്റ്റം
എന്നിവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്തിയോക്യയില്‍ നിന്ന് പോന്നു
പത്രോസു പൗലോസിനോടൊപ്പം റോമയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇരുവരും
നീറോചക്രവര്‍ത്തിയുടെ കാലത്ത് ഒരേ ദിവസം തന്നെ രക്തസാക്ഷിത്വം
വരിച്ചുവെന്നും സാധാരണമായി വിശ്വസിച്ചുവരുന്നു. ഒരു റോമന്‍ പുരോഹിതനായ
കായൂസ് ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സെഫരിനൂസ് പാപ്പായുടെ
(198-217) കാലത്താണ് കായൂസു ജീവിച്ചിരുന്നത്. വത്തിക്കാന്‍ കുന്നില്‍
പത്രോസിന്റെ ശരീരം സംസ്‌കരിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി.ഇറനേവൂസ് പറയുന്നു: രണ്ടു
മഹാപ്പസ്‌തോലന്മാരായ പത്രോസു പൗലോസുമാരുടെമേല്‍ സ്ഥാപിതമായിരിക്കുന്ന
എത്രയും ശ്രേഷ്‌ഠവും മഹത്തുമായ സഭയാണ് റോമാസഭ. എവുസേബിയൂസ് പല പ്രാവശ്യം
ഇക്കാര്യം പ്രസ്‌താവിച്ചിട്ടുണ്ട്. ഒറിജെന്‍, വി.ജോറോം, വി.അമ്പ്രോസ്,
വി.അഗുസ്റ്റിന്‍ മുതലായ സഭാപിതാക്കന്‍മാരും ഇതിന് സാക്ഷ്യം
വഹിക്കുന്നുണ്ട്. പത്രോസിന്റെ സിംഹാസനമാണ് റോമായെന്ന് വി.സിപ്രിയന്‍
പറയുന്നു.
വിചിന്തനം: ഈ തിരുനാള്‍ ദിവസം പത്രോസിന്റെ ഇന്നത്തേ പിന്‍ഗാമിക്കുവേണ്ടി
നാം തീക്ഷണമായി പ്രാര്‍ത്ഥിക്കേണ്ടതാണ്. യോഗ്യന്മാരായ അജപാലകന്മാരെ
അയച്ചുതരാന്‍ നാം അപേക്ഷിക്കുകയും വേണം.
ഇതരവിശുദ്ധര്‍
1. അബിലിയൂസു മെ. +98 അലക്‌സാന്‍ട്രിയായില്‍ വി.മാര്‍ക്കിന്റെ മൂന്നാമത്തെ പിന്‍ഗാമി.
2. അരിസ്റ്റിയോണ്‍ (1-ാം ശതാബ്‌ദം) നമ്മുടെ കര്‍ത്താവിന്റെ 72 ശിഷ്യന്മാരിലൊരാള്‍
3. അസ്‌തിനേഷ്യസ് മെ. +818 നിക്കൊമീഡിയാ.
4. ബാരെഡെയിറ്റ്‌സ് സ. +460 സിറിയന്‍.
| 23- വി.പോലിക്കാര്‍പ്പു (70-156)
വി.പോലിക്കാര്‍പ്പു (70-156) മെത്രാന്‍, രക്തസാക്ഷി
ആധുനിക ടര്‍ക്കിയില്‍ ഉള്‍പ്പെട്ട സ്‌മിര്‍ണായിലെ മെത്രാനായിരുന്നു
പോലിക്കാര്‍പ്പ്. അദ്ദേഹം യോഹന്നാന്റെ ശിഷ്യനായിരുന്നതുകൊണ്ട്
ശ്ലീഹായില്‍ നിന്ന് കേട്ടിട്ടുള്ള കാര്യങ്ങള്‍ തന്റെ ജനങ്ങളെ
പറഞ്ഞുകേള്‍പ്പിച്ചിരുന്നുവെന്ന് വി.ഇറനേയൂസു
സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. പോലിക്കാര്‍പ്പിനെ മെത്രാനായി വാഴിച്ചത്
യോഹന്നാന്‍ ശ്ലീഹായാണ്. വെളിപാടിന്റെ പുസ്‌തകത്തില്‍ സ്‌മിര്‍ണായിലെ
മാലാഖാ എന്ന് അഭിധാനം ചെയ്‌തിട്ടുള്ളത് പോലിക്കാര്‍പ്പിനെയാണ്.
അദ്ദേഹത്തിന് ശ്ലീഹാ എന്നെഴുതിയിരിക്കുന്നു: നിന്റെ കഷ്‌ടതയും
ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനത്രേ. നീ
സഹിക്കാനിരിക്കുന്നവയെ ഭയപ്പെടേണ്ട... മരണം വരെ വിശ്വസ്‌തനായിരിക്കുക.
ജീവന്റെ കിരീടം ഞാന്‍ നിനക്കു നല്‍കും (വെളി. 2:9-10).
എണ്‍പതുവയസ്സുള്ളപ്പോള്‍ അനിസെയത്തൂസു മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു.
ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കേണ്ടതെന്നാണെന്ന് ആലോചിക്കുകയുണ്ടായി.
പാഷണ്‌ഡിയായ മാര്‍സിയനെ അറിയുമോ എന്ന് ആരോ റോമില്‍ വച്ചു ചോദിച്ചുപ്പോള്‍
അദ്ദേഹം മറുപടി പറഞ്ഞു: ഉവ്വ് പിശാചിന്റെ കടിഞ്ഞൂല്‍ പുത്രന്‍.
മര്‍ക്കസ് ഔറേലിയൂസു ചക്രവര്‍ത്തിയുടെ കാലത്ത് പോലിക്കാര്‍പ്പിനെ ആദ്യം
വധിക്കണെന്ന് വിജാതീയര്‍ മറുവിളി കൂട്ടി. ഒന്നു രണ്ടു പ്രാവശ്യം
ക്രിസ്‌ത്യാനികള്‍ അദ്ദേഹത്തെ മറച്ചുവച്ചെങ്കിലും പിന്നീട് ഒളിച്ചുപോകാന്‍
അദ്ദേഹം ഇഷ്‌ടപ്പെട്ടില്ല. ദൈവഹിതം നിറവേറട്ടെ, അദ്ദേഹം പറഞ്ഞു.
വന്ദ്യനായ മെത്രാനെ വധിക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ക്കു മടി തോന്നി.
പോലീക്കാര്‍പ്പിനോട് ഈശോയെ ഭൂഷണം പറയാന്‍ പ്രോകൊണ്‍സള്‍ ആജ്ഞാപിച്ചു.
അദ്ദേഹം പ്രത്യുത്തരിച്ചു: നാലു സ്‌കോറും ആറുവര്‍ഷവും ഞാന്‍
യേശുക്രിസ്‌തുവിനെ സേവിച്ചു. അവിടുന്ന് എനിക്ക് യാതൊരു ദ്രോഹവും
ചെയ്‌തിട്ടില്ല; പ്രത്യുത വളരെ നന്മ ചെയ്‌തിട്ടുണ്ട്. ഞാന്‍ അവിടുത്തെ
എങ്ങനെ ഭൂഷണം പറയും? എന്റെ സ്രഷ്‌ടാവിനെ എങ്ങനെ ഭൂഷണം പറയാനാണ്?
അവിടുന്നാണ് എന്റെ ന്യായാധിപന്‍. ഇതുകേട്ട് ക്രുദ്ധനായ പ്രോകൊണ്‍സള്‍
പോലിക്കാര്‍പ്പിനെ ജീവനോടെ ദഹിപ്പിക്കാന്‍ ആജ്ഞാപിച്ചു. കരങ്ങള്‍
ബന്ധിച്ച് അദ്ദേഹത്തെ അഗ്നിയില്‍ നിറുത്തിയപ്പോള്‍ അദ്ദേഹം
പ്രാര്‍ത്ഥിച്ചു: ദൈവമേ, അങ്ങയുടെ പ്രിയപുത്രനായ യേശുക്രിസ്‌തുവിന്റെ
പീഡാനുഭവത്തില്‍ എന്നെ ഓഹരിക്കാരനാക്കിയതിന് ഞാന്‍ അങ്ങയോടു നന്ദി
പറയുന്നു. അങ്ങയുടെ സ്‌തുതിക്കായി എന്നെത്തന്നെ ബലിയര്‍പ്പിക്കുന്നതിനും
സ്വര്‍ഗ്ഗത്തില്‍ അനവരതം അങ്ങയെ സ്‌തുതിക്കുന്നതനും എന്നെ യോഗ്യനാക്കണമെ.
അനന്തരം വിറകിന് തീ കൊടുത്തു; എന്നാല്‍ അഗ്നി അദ്ദേഹത്തെ
സ്‌പര്‍ശിച്ചില്ല. ചിതയില്‍ നിന്ന് സുഗന്ധം വീശി. അപ്പോള്‍ കുന്തം
കൊണ്ടു വിജാതീയര്‍ അദ്ദേഹത്തെ കുത്തിക്കൊന്നു.
വിചിന്തനം: ആരെയും നിന്ദിക്കാതെ കര്‍ത്താവിന്റെ ശാന്തതയോടെ പരസ്‌പരം
സഹായിച്ചും സത്യത്തില്‍ ഐക്യപ്പെട്ടും വിശ്വാസത്തില്‍ സ്ഥിരമായും
അചഞ്ചലമായും നിന്ന് സാഹോദര്യത്തിന്റെ സ്‌നേഹിതരെ നിങ്ങള്‍ കര്‍ത്താവിന്റെ
മാതൃക അനുധാവനം ചെയ്യുവിന്‍ (ഫിലിപ്പായാക്കാര്‍ക്ക് പോലിക്കാര്‍പ്പ്
എഴുതിയ ലേഖനം).
ഇതര വിശുദ്ധര്‍:
1. ബോസ്‌വെല്‍ (ബോയിസില്‍) +664 മെല്‍റോസ് ആശ്രമത്തിന്റെ അധിപന്‍.
2. സിറെനൂസ് (സെര്‍ണെയൂഫ്) +303 സിര്‍മിയും.
3. ഡോസിത്തെയൂസു സ. +530 ഗാസാ, പലസ്‌തീനാ.
4. ബ്രേഷ്യായിലെ ഫെലിക്‌സ് മെ. +650.
5. സെവീലിലെ ഫ്‌ളോരന്‍സിയൂസ് +485.
| 24- വി.എഥെല്‍ബെര്‍ട്ട് (552-616)
വി.എഥെല്‍ബെര്‍ട്ട് (552-616)
560-ല്‍ കെന്റിലെ രാജാവായി സ്ഥാനാരോഹണം ചെയ്‌ത എഥെല്‍ബെര്‍ട്ട്
ഏദാര്‍മെന്റിക്കിന്റെ മകനാണ്; സാക്‌സണ്‍ വര്‍ഗ്ഗത്തെ ബ്രിട്ടനില്‍
കുടിയിരുത്തിയ ഹെങ്കിസ്റ്റിന്റെ അഞ്ചാമത്തെ പിന്‍ഗാമിയുമാണ്.
ഫ്രാങ്കുകളുടെ രാജാവായ ചാറിബെര്‍ട്ടിന്റെ ഏകപുത്രിയായ ബെര്‍ത്തായെയാണ്
അദ്ദേഹം വിവാഹം കഴിച്ചത്. തന്നിമിത്തം അദ്ദേഹത്തിന്റെ ശക്തി അത്യധികം
വര്‍ദ്ധിച്ചു. എഥെല്‍ബെര്‍ട്ട് ഓഡിന്റെ ആരാധകനായിരുന്നു; ബെര്‍ത്താ
ക്രിസ്‌ത്യാനിയും. രാജ്ഞിക്കു കാന്റര്‍ബറിയിലെ വി.മാര്‍ട്ടിന്റെ ദൈവാലയം
രാജാവ് വിട്ടുകൊടുത്തു.
597-ല്‍ ഇംഗ്ലണ്ടിന്റെ അപ്പസ്‌തോലനായ വി.അഗുസ്റ്റിന്‍ കെന്റില്‍
വന്നിറങ്ങുകയും അതേവര്‍ഷം ജൂണ്‍ 21-ാം തീയതി പെന്തക്കുസ്‌താ തിരുനാള്‍
ദിവസം എഥെല്‍ബെര്‍ട്ട് ജ്ഞാനസ്‌നാനപ്പെടുകയും ചെയ്‌തു. രാജാവിനെ
അനുകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനായിരം പേര്‍
ജ്ഞാനസ്‌നാനപ്പെട്ടു. കാന്റര്‍ബറി കത്തീഡ്രല്‍ അദ്ദേഹം നിര്‍മ്മിച്ചു.
ശിശുവായ ആംഗ്ലോസാക്‌സണ്‍ സഭയുടെ സംരക്ഷകനെപ്പോലെയാണ് എഥെല്‍ബെര്‍ട്ട്
വ്യാപരിച്ചത്. ഒരു വിജാതീയ ദൈവാലയം വി.പത്രോസിന്റെ പള്ളിയാക്കി
മാറ്റിയെങ്കിലും ഒരൊറ്റ വിജാതീയനെപ്പോലും ജ്ഞാനസ്‌നാനപ്പെടുത്താന്‍
നിര്‍ബന്ധിച്ചില്ല. ക്രിസ്‌തു തന്റെ ഹൃദയത്തിലും പ്രജകളുടെ ഹൃദയങ്ങളിലും
രാജാവായി വാഴണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു.
പ്രായശ്ചിത്തവും പ്രാര്‍ത്ഥനാചൈതന്യവും അദ്ദേഹത്തില്‍
വെട്ടിത്തിളങ്ങിയിരുന്നു; ആത്മപരിത്യാഗവും അധ്വാനവും ജാഗരണവുമായിരുന്നു
അവയുടെ നിദാനം. വിഗ്രഹാരാധന അദ്ദേഹം വിലക്കി. സ്വന്തം അരമന ആര്‍ച്ചു
ബിഷപ്പിനു വിട്ടുകൊടുത്തു; പല പള്ളികളും സ്ഥാപിച്ചു. പൗരസ്‌ത്യ
സാക്‌സണ്‍മാരുടെ രാജാവ് സെബെര്‍ട്ടിനെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി.
അമ്പത്താറുകൊല്ലത്തെ വാഴ്‌ചയ്‌ക്കുശേഷം ഭൗമിക കിരീടം അദ്ദേഹം സ്വര്‍ഗ്ഗീയ
കിരീടമായി വച്ചു മാറി.
വിജാതീയനായി ജനിച്ച എഥെല്‍ബെര്‍ട്ട് രാജകീയാധികാരത്തിന്റെ
ഉടമയായിരുന്നിട്ടും വിശുദ്ധിയുടെ അഭ്യാസങ്ങള്‍ മുടക്കംകൂടാതെ
നടത്തിക്കൊണ്ടിരുന്നു. അതിനാല്‍ അദ്ദേഹം പ്രസിദ്ധനായ ഒരു വിശുദ്ധനായി.
വിചിന്തനം: സമ്പത്തോ പ്രഭുത്വമോ രാജത്വമോ നന്മനസുണ്ടെങ്കില്‍ വിശുദ്ധിക്ക് പ്രതിബന്ധമല്ല.
ഇതരവിശുദ്ധര്‍:
1. അഡെലാ വി. 1062-1137 ജേതാവായ വില്യമിന്റെ മകള്‍.
2. കുമിന്‍ മ. +989 അയര്‍ലെന്റ്
3. ജോണ്‍ തെറിസ്‌ത്രസ് സ. ബെന. +1120 സിസിലി.
| 25- വി.ടരാസിയൂസ് (+806)
വി.ടരാസിയൂസ് (+806)
എട്ടാം ശതകത്തിന്റെ മധ്യത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഒരു കുലീന
കുടുംബത്തില്‍ ടരാസിയൂസ് ഭൂജാതനായി. അവന്റെ അമ്മ യുക്രെഷിയാ മകനെ
സുകൃതവാനായി വളര്‍ത്തിക്കൊണ്ടുവന്നു; ചീത്തകൂട്ടുകെട്ടുകള്‍
വര്‍ജ്ജിക്കുവാന്‍ പ്രത്യേകിച്ചും അമ്മ നിഷ്‌കര്‍ഷിച്ചിരുന്നു.
സാമര്‍ത്ഥ്യവും സ്വഭാവഗുണവും കൊണ്ട് അവന്‍ എല്ലാവരുടേയും ബഹുമാനം
സമാര്‍ജ്ജിക്കുകയും പ്രോകൊണ്‍സുളായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.
താമസിയാതെ അദ്ദേഹം സ്റ്റെയിറ്റു സെക്രട്ടറിയായി നിയമിതനായി. കൊട്ടാരത്തിലെ
സുഖങ്ങളുടെയും സന്തോഷങ്ങളുടേയും ഇടയ്‌ക്ക് ടരാസിയൂസ് ഒരു
സന്യാസിയെപ്പോലെയാണ് ജീവിതം നയിച്ചിരുന്നത്.
അക്കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കു പോള്‍ രാജി വച്ച്
സന്യാസം ആശ്ലേഷിച്ചതിനാല്‍ പേട്രിയാര്‍ക്കു സ്ഥാനത്തേക്കു വൈദികരും
അല്‍മേനികളും ചേര്‍ന്ന് ഏകകണ്‌ഠമായി ടരാസിയൂസിനെ തിരഞ്ഞെടുത്തു.
പ്രതിമാവണക്കത്തെപ്പറ്റിയുള്ള കോണ്‍സ്റ്റാന്റിനേപ്പിള്‍ സഭയുടെ നിലപാടു
തനിക്ക് സ്വീകാര്യമല്ലെന്നും തന്നിമിത്തം ഒരു സൂനഹദോസു വിളിച്ചുകൂട്ടി ആ
തെറ്റ് തിരുത്തുകയാണെങ്കില്‍ മാത്രമേ പേട്രിയാര്‍ക്കുസ്ഥാനം താന്‍
സ്വീകരിക്കുകയുള്ളുവെന്നും ടരാസിയൂസു നിര്‍ബന്ധിച്ചുപറഞ്ഞു. അതിന് ജനം
സമ്മതിക്കുകയും ടരാസിയൂസു പേട്രിയാര്‍ക്കുസ്ഥാനം ഏറ്റെടുക്കുകയും ചെയ്‌തു.
786 ഓഗസ്റ്റ് 1-ാം തീയതി പേപ്പല്‍ പ്രതിനിധികളുടെ അധ്യക്ഷതയില്‍ പൊതു
സൂനഹദോസ് ചേര്‍ന്നു. പ്രതിമാതകര്‍പ്പകന്മാരുടെ ശല്യം നിമിത്തം
പിറ്റെക്കൊല്ലത്തേക്കു നീട്ടിവച്ച സമ്മേളനം യഥാവിധി നടത്തുകയും ചെയ്‌തു.
ആപേക്ഷികമായും വണക്കം പ്രതിമകള്‍ക്കു നല്‌കാവുന്നതാണെന്ന കത്തോലിക്കാ
വിശ്വാസം സൂനഹദോസ് അംഗീകരിച്ചു.
പേട്രിയാര്‍ക്കിന്റെ ജീവിതം വൈദികര്‍ക്കും ജനങ്ങള്‍ക്കും ഒരു
മാതൃകയായിരുന്നു. ലളിതമായ ഭക്ഷണം കൊണ്ട് അദ്ദേഹം തൃപ്‌തിപ്പെട്ടു.
പ്രാര്‍ത്ഥനയും ജ്ഞാനവായനയുമായിരുന്നു അദ്ദേഹത്തിന്റെ ഒഴിവുസമയത്തെ
പരിപാടി. ചക്രവര്‍ത്തി തന്റെ ഭാര്യ മേരിയെ ഉപേക്ഷിച്ചു ഭാര്യാസഖിയെ വിവാഹം
കഴിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും പേട്രിയാര്‍ക്ക് ഈ അകൃത്യം
അംഗീകരിച്ചില്ല. തന്നിമിത്തം അദ്ദേഹം വളരെ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേണ്ടി
വന്നു. അവയെല്ലാം ദൈവത്തെ പ്രതി സഹിച്ച് 806 ഫെബ്രുവരി 25-ാം തീയതി
പരിശുദ്ധനായ പേട്രിയാര്‍ക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.
വിചിന്തനം: വിഭവസമൃദ്ധമായ കപ്പലുകളാണ് കള്ളന്‍മാര്‍ ആക്രമിക്കുന്നത്.
പ്രാര്‍ത്ഥനയും ഉപവാസവും വിരക്തിയും വഴി ആത്മീയ സമ്പത്തു നേടിയിട്ടുള്ളവര്‍
വമ്പിച്ച പ്രലോഭനങ്ങള്‍ക്കു വിധേയരാകും. അവര്‍ സൂക്ഷിക്കട്ടെ.
ഇതരവിശുദ്ധര്‍:
1. അദെല്‍ത്രുദിസു (അല്‍ദെര്‍ത്രൂദിസ്) +696 മോബോഗ് ആശ്രമത്തിന്റെ ആബസ്സ്.
2. അനാനിയാസും കൂട്ടരും +298 ഫിനീഷ്യാ.
3. അവെര്‍ത്താനൂസ്, കര്‍മ്മെലീത്താസഹോദരന്‍ +1380 ലിമൊജെസ്.
4. ഡൊണാത്തൂസും യുസ്‌തുസും ഹെറോനയും കൂട്ടരും (3-ാം ശതാബ്‌ദം) അമ്പത് ആഫ്രിക്കന്‍ രക്തസാക്ഷികള്‍
| 26- വി.നെസ്റ്റോര്‍ (+250)
വി.നെസ്റ്റോര്‍ (+250)
ഡേസിയൂസു ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ്
വി.നെസ്റ്റോര്‍. 249 മുതല്‍ 251 വരെ രണ്ടുകൊല്ലത്തേക്കു മാത്രമേ ഡേസിയൂസു
ചക്രവര്‍ത്തിയായുള്ളുവെങ്കിലും വിജാതീയ മതത്തെ ശക്തിപ്പെടുത്താന്‍ വേണ്ടി
അന്നാളുവരെ അറിയപ്പെട്ടിട്ടുള്ളതിലെന്നിയേ കൂടുതല്‍ ക്രൂരതയോടെ
ക്രിസ്‌ത്യാനികളെ അദ്ദേഹം മര്‍ദ്ദിക്കുകയുണ്ടായി. എപ്പോളിയൂസ്
എന്നൊരാളെയായിരുന്നു പംഫീലിയാ, ഫ്രിജിയാ എന്നീ സ്ഥലങ്ങളുടെ ഗവര്‍ണറായി
ലിസിയാ നിയമിച്ചിരുന്നത്. ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടി
വര്‍ദ്ധിച്ച ക്രൂരതയോടെ ക്രിസ്‌തുവിന്റെ ശാന്തരായ ശിഷ്യരെ അദ്ദേഹം
മര്‍ദ്ദിച്ചു കൊണ്ടിരുന്നു.
അന്നു പംഫീലിയായിലെ മെത്രാനായിരുന്നു നെസ്റ്റോര്‍. വിശ്വാസപ്രചാരണത്തിനും
ജീവിത വിശുദ്ധിക്കും പുകള്‍പെറ്റ ഒരാളായിരുന്നു അദ്ദേഹം. വിശുദ്ധന്റെ
പ്രശസ്‌തിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗവര്‍ണറുടെ ചെവിയിലുമെത്തി. ഒരു
മര്‍ദ്ദകനെ അയച്ചു ബിഷപ്പു നെസ്റ്റിനെ പിടിച്ചുകൊണ്ടുവരുകയും അദ്ദേഹം
പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയില്‍ കുരിശില്‍
തറയ്‌ക്കപ്പെടുകയും ചെയ്‌തു. 250-ാം ആണ്ടിലായിരുന്നു ഈ കുരിശുമരണം.
വിചിന്തനം: എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ച്
തന്റെ കുരിശുമെടുത്ത് എന്റെ തൊട്ടുപിന്നാലെ വരട്ടെ എന്നാണല്ലോ ദിവ്യഗുരു
അരുള്‍ചെയ്‌തിട്ടുള്ളത്.. ക്രിസ്‌തുവിനു സാക്ഷ്യം വഹിച്ചു, തന്റെ
ദിവ്യഗുരുവിനെപ്പോലെ കുരിശില്‍ മരിച്ച നെസ്റ്റോറിന്റെ മാതൃക
ജീവിതസങ്കടങ്ങള്‍ സഹിക്കാന്‍ നമുക്ക് ഉത്തേജനമായിരിക്കട്ടെ.
ഇതരവിശുദ്ധര്‍
1. ഫ്‌ളോറെന്‍സിലെ ആന്‍ഡ്രു +407
2. പപ്പിയാസും ഡിയൊഡോറൂസും, കോനോനും ക്ലാവുദിയനും +250 പംഫീലിയായില്‍ വച്ച് രക്ത സാക്ഷിത്വം വരിച്ച സാധു ഇടയന്മാര്‍.
3. ഓഗ്‌സ്‌ബര്‍ഗ്ഗിലെ ഡയണീഷ്യസ് +303
4. ഫൗസ്റ്റീനിയന്‍ (4-ാം ശതാബ്‌ദം) ബൊളോഞ്ഞോ ബിഷപ്പ്.
| 27- വി.ലെയാന്റര്‍ (+596)
വി.ലെയാന്റര്‍ (+596) മെത്രാന്‍
സ്‌പെയിനില്‍ കാര്‍ത്തജേനയില്‍ ഒരു പ്രശസ്‌ത കുലീന കുടുംബത്തിലാണ്
ലെയാന്റര്‍ ഭൂജാതനായത്. അദ്ദേഹത്തിന്റെ സഹോദരരാണ് വി.ഇസിദോറും
വി.ഫുള്‍ജെന്‍സിയൂസും വി.ഫ്‌ളൊരാന്തീനായും. ഈ രണ്ടു സഹോദന്മാരുടേയും
സഹോദരിയുടേയും വിശുദ്ധിക്ക് ഉത്തേജകമായതു ലെയാന്ററിന്റെ മാതൃകയായിരുന്നു.
ചെറുപ്പത്തില്‍ ലെയാന്റര്‍ ഒരാശ്രമത്തില്‍ പ്രവേശിച്ച പുണ്യത്തിലും
ജ്ഞാനത്തിലും അഭിവൃദ്ധി പ്രാപിച്ചു; അതിനാല്‍ താമസിയാതെ സെവീലിലെ
മെത്രാനായി നിയമിതനായി. സ്ഥാനവ്യത്യാസം അദ്ദേഹത്തിന്റെ ജീവിത രീതിക്ക്
അന്തരം വരുത്തിയില്ല; ഉല്‍ക്കണ്‌ഠകള്‍ വര്‍ദ്ധിച്ചുവെന്നുമാത്രം.
വിസിഗോത്ത്‌സ് എന്നറിയപ്പെടുന്ന വന്യജനങ്ങള്‍ 470 മുതല്‍ ഇറ്റലിയില്‍
നിന്ന് സ്‌പെയിനിലേക്കു കടന്ന് ആര്യന്‍ പാഷണ്‌ഡത സ്‌പെയിനിലും
പ്രചരിപ്പിച്ചു. നൂറുവര്‍ഷത്തെ പ്രചരണം കൊണ്ട് കുറെപേര്‍ ആര്യന്‍
പാഷണ്‌ഡത സ്വീകരിച്ചു കഴിഞ്ഞിരുന്നു. തീക്ഷണമായ പ്രാര്‍ത്ഥനയും തീവ്രമായ
പ്രയത്‌നവും വഴി ലെയാന്റര്‍ അവരുടെ മാനസാന്തരം സാധിച്ചു. അന്നത്തെ രാജാവായ
ലെയോവിജില്‍ഡിന് ലെയാന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്‌ടപ്പെട്ടില്ല.
സ്വന്തം പുത്രന്‍ ഹെര്‍മനെ ജില്‍ഡ് ആര്യന്‍ മെത്രാനില്‍ നിന്ന്
ദിവ്യാകാരുണ്യം സ്വീകരിക്കാഞ്ഞതിന് രാജകുമാരനെ വധിപ്പിച്ചു; ലെയാന്ററിനെ
നാടുകടത്തി.
ദൈവാനുഗ്രഹത്താല്‍ രാജാവ് തന്റെ ക്രൂരതയെ ഓര്‍ത്ത് അനുതപിച്ചു. അദ്ദേഹം
മാനസാന്തരപ്പെട്ടില്ലായിരുന്നെങ്കിലും ബിഷപ്പ് ലെയാന്ററിനെ തിരിയെ
വിളിച്ചു സ്വപുത്രന്‍ റെക്കാര്‍ഡിനെ അദ്ദേഹത്തെ ഏല്‌പിച്ചു. അനന്തരം
രാജാവും ലെയാന്ററും അപ്പസ്‌തോലിക തീക്ഷ്‌ണതയോടെ സത്യവിശ്വാസം
പഠിപ്പിക്കുകയും അചിരേണ വിസിഗോത്തുകളെല്ലാം സത്യവിശ്വാസത്തിലേക്കു
മടങ്ങിവരികയും രാജ്യം ആനന്ദിക്കുകയും ചെയ്‌തു. വി.ഗ്രിഗോറിയൂസു പാപ്പാ
ബിഷപ്പ് ലെയാന്ററിനെ അനുമോദിച്ചു.
പാഷണ്‌ഡികളുടെ മാനസാന്തരം കൊണ്ടു മാത്രം തൃപ്‌തിപ്പെടാതെ ലെയാന്റര്‍ അവരുടെ
ജീവിത നവീകരണത്തിനുവേണ്ടി പല പ്രവര്‍ത്തനങ്ങളും ചെയ്‌തതിന്റെ ഫലമായി
സ്‌പെയിന്‍ ധാരാളം വിശുദ്ധന്മാരേയും രക്തസാക്ഷികളേയും പുറപ്പെടുവിച്ചു.
589-ല്‍ ടൊളെഡോയില്‍ നടത്തിയ മൂന്നാമത്തെ സൂനഹദോസില്‍ ലെയാന്റര്‍
പങ്കെടുത്തു; പ്രാര്‍ത്ഥന കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. സ്വന്തം
സഹോദരിക്ക ലെയാന്റര്‍ അയച്ച് കത്ത് സന്യാസജീവിത തത്വങ്ങള്‍
തന്നെയായിരുന്നു.
ലെയാന്റര്‍ ഒരു വാതരോഗിയായിരുന്നു. രോഗം ഒരനുഗ്രഹമാണെന്നായിരുന്നാണ്
ലെയാന്ററിനെപ്പോലെ തന്നെ വാതരോഗിയായിരുന്ന വി.ഗ്രിഗരി മാര്‍പ്പാപ്പാ
അദ്ദേഹത്തിനെഴുതിയത്. 596 ഫെബ്രുവരി 27-ാം തീയതി ലെയാന്റര്‍ തനിക്കുള്ള
സ്വര്‍ഗ്ഗീയ സമ്മാനം പ്രാപിച്ചു. അനുജന്‍ ഇസിദോരാണ് ലെയാന്ററിന്റെ
പിന്‍ഗാമിയായി സെവീല്‍ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്‌തത്.
വിചിന്തനം: വിശുദ്ധര്‍ തങ്ങളുടെ രോഗങ്ങളേയും ക്ലേശങ്ങളേയും ദൈവകൃപയായി പരിഗണിച്ചുപോന്നു. നമുക്കും അവയെ അങ്ങനെ വീക്ഷിക്കാം.
ഇതരവിശുദ്ധര്‍:
1. അബുന്തിയൂസും അലെക്‌സാന്ററും ആന്റിഗോഞ്ഞൂസും ഫൊര്‍ത്തൂനാത്തൂസും
റോമിലോ തെസ്സലിയിലോ രക്തസാക്ഷിത്വമകുടം ചൂടിയവര്‍. മറ്റു വിവരങ്ങള്‍ അറിഞ്ഞുകൂടാ.
2. ജൂലിയനും ക്രോണിയോനും (എവഞ്ഞൂസ്) ബോസാസും +250 അലെക്‌സാന്‍ട്രിയാ.
3. വ്യാകുലമാതാവിന്റെ ഗബ്രിയേല്‍ (1828-1862) പാഷനിസ്റ്റു സന്യാസസഭാംഗമായ
ഗബ്രിയേല്‍ അസ്സീസിയില്‍ ജനിച്ചു. (ഫ്രാന്‍സിസ് പൊസ്സാന്തി).
4. ഗാര്‍മിയേര്‍ (ബാര്‍ഡൊമെരൂസ്) +650 ലിയോണ്‍സ്.
5. ഗോര്‍സിലെ ജോണ്‍ +975.
| 28 | 29 | | | |